കൊല്ലം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചടയമംഗലം സ്വദേശി ബിനുവിന്റെ അവയവങ്ങൾ നാലുപേർക്ക് പുതുജീവിതം നൽകും. സംസ്ഥാനത്ത് വീണ്ടും നടന്ന മരണാനന്തര അവയവദാനത്തിലൂടെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്.

മാർച്ച് 10ന് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനു തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ മസ്തിഷ്ക മരണം സംഭവിച്ചത്. ബിനു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബിനുവിന്റെ ഹൃദയം കോട്ടയം മെഡിക്കൽ കോളജിലേക്കും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും രണ്ടാമത്തെ വൃക്ക തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കുമാണ് നൽകിയത്. ഹൃദയം ഇന്ന് രാവിലെ റോഡ് മാർഗം കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയായിരുന്നു.