കണ്ണൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഭാരത സൈനികര്‍ നടത്തിയ സൈനിക നടപടിയെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി കണ്ണൂരില്‍ പൊതു പരിപാടിക്കിടെ രാജ്യവിരുദ്ധ പ്രസ്താവനയാണ് നടത്തിയതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എ. ബേബി ചോദിച്ചത് ഓപ്പറേഷന്‍ സിന്ദൂരിലുടെ രാജ്യം എന്തുനേടിയെന്നാണ്. രണ്ടാമത്തേത് പഹല്‍ഗാം ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ എന്തു ചെയ്തുവെന്നാണ്. ഓപ്പറേഷന്‍ സിന്ദൂരിലുടെ പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരതാവളങ്ങള്‍ തകര്‍ത്തു. 7 പാക്ക് വ്യോമയാന കേന്ദ്രങ്ങള്‍ തകര്‍ത്തു. കാണ്ഡഹാര്‍ വിമാനറാഞ്ചലില്‍ പങ്കെടുത്ത ഭീകരരെ കൊന്നിട്ടുണ്ട്. കനത്ത തിരിച്ചടിയാണ് പാക്കിസ്ഥാന് നല്‍കിയത്. ഇതിന്റെയൊക്കെ ചിത്രങ്ങളും വീഡിയോകളും സൈന്യം പുറത്തുവിട്ടതാണ്. ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഒരു സംശയവും ഇല്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ബേബി ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നത്. ഇതു പാക്കിസ്ഥാന്‍ സൈന്യത്തെ പ്രകീര്‍ത്തിക്കലും ഇന്ത്യന്‍ സൈന്യത്തെ ഇകഴ്ത്തലുമാണ്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ സിപിഎമ്മും തയ്യാറാവണം.

പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവന നടത്തിയ എം.എ. ബേബിക്കെതിരെയും മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കുമെതിരെ ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നിയമപരമായി എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുമെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു. ഇതു തന്നെയാണ് രാഹുല്‍ ഗാന്ധിയും ഇന്‍ഡി സഖ്യവും ചെയ്തത്. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇവരും ചെയ്തതെന്നും കൃഷ്ണദാസ് പറഞ്ഞു.

ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാര്‍ സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് തുടങ്ങിയവരും സംബന്ധിച്ചു.