കണ്ണൂര്‍: മുകേഷിനെ പിന്തുണച്ച് സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചര്‍ രംഗത്തെത്തി. സര്‍ക്കാര്‍ നിയോഗിച്ച നാല് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം വളരെ പ്രാപ്തരാണെന്നും അവര്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ശ്രീമതി പറഞ്ഞു. 'നല്ല ബോള്‍ഡായ നാല് വനിത ഐ.പി.എസുകാരും ഉന്നതരായ മറ്റ് ഉദ്യോഗസ്ഥരും അടങ്ങിയ ടീമാണ് പരാതികള്‍ അന്വേഷിക്കുന്നത്. കേരളത്തിന്റെയോ ഇന്ത്യയുടെയോ ചരിത്രത്തില്‍ ഇങ്ങനെ ഒരു ടീം ഉണ്ടായിട്ടില്ല. എത്ര പെട്ടെന്നാണ് അവരുടെ ടീം ആക്ഷന്‍ തുടങ്ങിയത്. ആ ടീമിനെ ഞാന്‍ അഭിനന്ദിക്കുകയാണ്' -ശ്രീമതി പറഞ്ഞു.

മുകേഷ് രാജിവെക്കുമോ എന്ന ചോദ്യത്തിന് 'ആരുടെയും പേര് പറയണ്ട, കേസ് ഇന്നലെയും മിനിഞ്ഞാന്നും ഒക്കെ എടുക്കുന്നുണ്ട്. എ ഓര്‍ ബി പേര് പറയണ്ട. കേസ് വരട്ടെ. ആരോപണവിധേയര്‍ തെളിയിക്കട്ടെ നിരപരാധിയാണെന്ന്. ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് ഏതെങ്കിലും നിയമത്തില്‍ പറയുന്നുണ്ടോ' എന്നായിരുന്നു ശ്രീമതിയുടെ മറുപടി. ആരും സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും ഗുസ്തി താരങ്ങളുടെ പരാതി ഉയര്‍ന്നപ്പോള്‍ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണ്‍ സ്ഥാനം രാജിവെച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. രാഷ്ട്രീയം നോക്കി സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തുകൊണ്ടാണ് മറ്റ് സംഭവങ്ങള്‍ ഇതുപോലെ കാണാത്തതെന്നും ശ്രീമതി ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.

'സിനിമ രംഗത്തുള്ള പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന രീതിയിലേക്ക് കാര്യം പോകുന്നത്. അദ്ദേഹം അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയിലുള്ളയാളല്ല. ഒരു ജനപ്രതിധി ഒരിക്കലും പ്രസിഡന്റോ വൈസ് പ്രസിഡന്റോ ചെയര്‍മാനോ ഭരണപരമായ ചുമതല വഹിക്കുന്ന ആളോ അല്ല. ആരോപണവിധേയര്‍ മാറിനില്‍ക്കണമെന്ന് നിയമത്തില്‍ പറയുന്നുണ്ടോ? ധാര്‍മികതയുടെ പേരില്‍ മാറിനില്‍ക്കണമെന്നാണെങ്കില്‍ ആരാണ് ആ ധാര്‍മികത നിശ്ചയിക്കേണ്ടത്? നിയമത്തില്‍ അങ്ങനെ ഒരു വാക്കില്ല. ഉണ്ടായിരുന്നെങ്കില്‍ പൊലീസുകാര്‍ക്ക് നിര്‍ദേശിച്ചു കൂടേ രാജിവെക്കണമെന്ന്?' -ശ്രീമതി ടീച്ചര്‍ ചോദിച്ചു.

ആരോപണ വിധേയരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നത് സര്‍ക്കാരിന്റെ ഉറപ്പാണ്. കുറ്റം തെളിഞ്ഞാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ട്. ആരോപണം ഗുരുതരമായി കാണണം. ഏത് സ്ഥാനത്തുള്ളവരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുന്‍ മന്ത്രി പറഞ്ഞു.