കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ സി.പി.എം വേദികളില്‍ സജീവമാകുന്നു. അഞ്ചുകോടി ചെലവില്‍ കണ്ണൂര്‍ തളാപ്പില്‍ പണിത ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫിസായ സുശീലാ ഗോപാലന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് ദിവ്യയെത്തിയത്.

ഉദ്ഘാടനത്തിന് ശേഷം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനം സി.പി.എം പി.ബി അംഗം വൃന്ദാ കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. ഈ വേദിയിലാണ് പ്രമുഖ നേതാക്കള്‍ക്കൊപ്പം ആശംസാ പ്രാസംഗികയായി ക്ഷണിക്കപ്പെട്ട അതിഥിയായി പി.പി ദിവ്യയുമെത്തിയത്. പി.കെ ശ്രീമതി, കെ.കെ ശൈലജ എം.എല്‍.എ, സി.എസ് സുജാത,സൂസന്‍ കോടി, അഡ്വ. സതീദേവി, പി.കെ ശ്യാമള ടീച്ചര്‍, എന്‍. സുകന്യ തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട പി.പി ദിവ്യയെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ മാസം തളിപറമ്പില്‍ നടന്ന സി.പിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പി.പി ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ തിരിച്ചെടുത്തിരുന്നില്ല.

സി.പി.എം ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും വര്‍ഗബഹുജന സംഘടന ഭാരവാഹിത്വത്തില്‍ നിന്നും പി.പി ദിവ്യയെ കേസിലെ പ്രതിയായതിനെ തുടര്‍ന്ന് ഒഴിവാക്കി ഇരിണാവ് ബ്രാഞ്ചിലേക്ക് സി.പി.എം തരംതാഴ്ത്തിയിരുന്നു. എന്നാല്‍ ദിവ്യ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ പി.കെ ശ്യാമള ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു.