കൊച്ചി: ആലുവയിൽ അതിക്രമത്തിനിരയായ എട്ടു വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി പി. രാജീവ് എറണാകുളം മെഡിക്കൽ കോളജിലെത്തി കണ്ടു. എല്ലാ സഹായവും സർക്കാരിൽ നിന്നുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.

പെൺകുട്ടി ആരോഗ്യം അതിവേഗം വീണ്ടെടുക്കുകയാണ്. കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കും. വിചാരണ കഴിയുന്നതുവരെ പെൺകുട്ടിയുടെ വീട്ടുകാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിത്താമസിക്കുന്നത് സംബന്ധിച്ച് കലക്ടറുമായി മന്ത്രി ചർച്ച നടത്തി.

പെൺകുട്ടിക്ക് അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്ന് അനുവദിച്ചതായി മന്ത്രി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞുവെന്നും പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ശ്രമിക്കും. പഴുതടച്ച കുറ്റപത്രം തയ്യാറാക്കി എത്രയും പെട്ടെന്ന് വിചാരണ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.