തിരുവനന്തപുരം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയിൽ പട്ടയം അനുവദിക്കുന്നതിനും കൈമാറ്റം ലളിതമാക്കുന്നതിനുമുള്ള പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം

അംഗീകാരം നൽകി. ദശാബ്ദങ്ങളായി സംരംഭകർ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഇതിലൂടെ നടപ്പിലാവുകയെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനും നിശ്ചയിച്ച വ്യവസായ സംരംഭങ്ങൾക്ക് പകരം മറ്റ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഉണ്ടായിരുന്ന തടസങ്ങൾ പരിഹരിച്ച് നടപടികൾ ലളിതമാക്കുന്നതാണ് പുതിയ ചട്ടങ്ങൾ എന്നും മന്ത്രി പറഞ്ഞു.

1964 ലെ സർക്കാർ വിജ്ഞാപന പ്രകാരമാണ് വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം നൽകിയിരുന്നത്. 1969, 1970 വർഷങ്ങളിലും വകുപ്പിന് കീഴിലുള്ള ഡവലപ്പ്മെന്റ് ഏരിയ, ഡവലപ്പ്മെന്റ് പ്ലോട്ട് എന്നിവയിൽ ഹയർ പർച്ചേസ് വ്യവസ്ഥയിൽ ഭൂമി അനുവദിക്കുന്നതിന് വ്യവസായ വകുപ്പ് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവുകൾക്ക് ലാന്റ് അസൈന്മെന്റ് ആക്ടിന്റെ പിൻബലം ഉണ്ടായിരുന്നില്ല. പട്ടയം അനുവദിക്കുന്നതിനുള്ള അപേക്ഷ അതാത് ജനറൽ മാനേജർമാർ, വ്യവസായ വകുപ്പ് ഡയറക്ടർ മുഖേന സർക്കാരിലെ റവന്യൂ വകുപ്പിന് സമർപ്പിക്കുന്നതായിരുന്നു നടപടി. ഈ അപേക്ഷകളിൽ റവന്യൂ വകുപ്പ് പട്ടയം അനുവദിക്കും. എന്നാൽ ഇത്തരത്തിൽ പട്ടയം അനുവദിക്കുന്നതിന് വളരെയേറെ കാലതാമസം നേരിട്ടിരുന്നു. ഇത് പരിഹരിക്കുന്നതിന് 2020 ൽ മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു. ജനറൽ മാനേജർമാർ നേരിട്ട്, അതാത് ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിച്ച് തഹസിൽദാർ മുഖേന പട്ടയം അനുവദിക്കുന്ന വ്യവസ്ഥ നിലവിൽ വന്നു. വ്യവസായ വകുപ്പിന്റെ ഉത്തരവ് ഉണ്ടായിരുന്നെങ്കിലും കളക്ടർമാർക്ക് പട്ടയം അനുവദിക്കുന്നതിൽ പരിമിതികളുണ്ടായി. ഈ സാഹചര്യത്തിലാണ് 1960 ലെ ലാന്റ് അസൈന്മെന്റ് ആക്റ്റിന്റെ പിൻബലമുള്ള പുതിയ ലാന്റ് റൂൾസ് പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

പുതിയ ചട്ടങ്ങൾ പ്രകാരം വരുന്ന കാതലായ മാറ്റങ്ങൾ താഴെ പറയുന്നവയാണ്

1) ഭൂമി കൈമാറ്റം

നിലവിൽ ഭൂമി കൈമാറുന്നതിന് ഭൂമി വാങ്ങുന്ന വ്യക്തി ഭൂമി വിലയുടെ വ്യത്യാസവും പ്രോസസിങ് ഫീസും അടയ്ക്കേണ്ടതുണ്ട്. പുതിയ ചട്ട പ്രകാരം ഭൂമി കൈമാറ്റം ചെയ്യുമ്പോൾ ഭൂമി വിലയിലെ വ്യത്യാസം അടക്കേണ്ടതില്ല.

2) ഉല്പാദനം ആരംഭിച്ച് 3 വർഷം കഴിഞ്ഞാൽ മാത്രമെ ഭൂമി കൈമാറ്റം നടത്തുന്നതിന് നിലവിൽ സംരംഭകന് കഴിയുമായിരുന്നുള്ളൂ. പുതിയ റൂൾ പ്രകാരം അലോട്ട്മെന്റ് ലഭിച്ച് 3 വർഷം കഴിഞ്ഞാൽ ഭൂമി കൈമാറ്റം നടത്താം.

നേട്ടം : ഭൂമി കൈമാറ്റത്തിനുള്ള ദീർഘമായ കാലതാമസം ഒഴിവാക്കാൻ കഴിയും.

3) ഘടനാ മാറ്റം

ഉല്പാദനം ആരംഭിച്ച് 3 വർഷം കഴിഞ്ഞാൽ മാത്രമെ ഘടനാ മാറ്റം നടത്തുന്നതിന് സംരംഭകന് കഴിയുമായിരുന്നുള്ളൂ.
പുതിയ റൂൾ പ്രകാരം അലോട്ട്മെന്റ് ലഭിച്ച് 3 വർഷം കഴിഞ്ഞാൽ ഘടനാ മാറ്റം നടത്താം.

നേട്ടം : ഏതെങ്കിലും കാരണത്താൽ സംരംഭം തുടങ്ങാൻ കഴിയാത്തവർക്ക് ഘടനാ മാറ്റത്തിലൂടെ നവീനമായ സംരംഭം ആരംഭിക്കാൻ അവസരം ലഭിക്കും.

3) പട്ടയം

പുതിയ ചട്ടം റവന്യൂ വകുപ്പിന്റെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്നതിനാൽ ജില്ലാ കളക്ടർമാർക്ക് പട്ടയ അപേക്ഷ പരിഗണിക്കുന്നതിന് തടസ്സമില്ല.

4) പട്ടയത്തിന്റെ മാതൃകയിലുള്ള മാറ്റം (Form D VII)

നിലവിലെ പട്ടയത്തിന്റെ മാതൃകയിൽ (Form D VII) വ്യവസായ സംരംഭത്തിന്റെ സ്വഭാവം വ്യക്തമായി പറയുന്നുണ്ട്. (ഉദാ: മത്സ്യ സംസ്‌ക്കരണം, തീപ്പെട്ടി നിർമ്മാണം) പുതിയ ചട്ടപ്രകാരം പട്ടയത്തിൽ വ്യവസായ പ്രവർത്തനം എന്ന് മാത്രമെ രേഖപ്പെടുത്തുകയുള്ളു.

നേട്ടം : വ്യവസായ സ്വഭാവം മാറിയാലും അതിന്റെ മാറ്റം പട്ടയത്തിൽ വരുത്തേണ്ടതില്ല. അത് വഴി പട്ടയ മാറ്റത്തിന് വീണ്ടും അപേക്ഷിച്ച് കാത്തിരിക്കേണ്ടതില്ല.

സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിൽ വ്യവസായം നടത്തുന്ന സംരംഭകരുടെ ദീർഘ നാളത്തെ ആവശ്യങ്ങളാണ് ചട്ട പരിഷ്‌കരണത്തിലൂടെ നടപ്പിലാകുന്നത്. വ്യാവസായ മേഖലയിലെ കാലാനുസൃത മാറ്റങ്ങൾക്കൊപ്പം കേരളവും മാറാൻ ചട്ട പരിഷ്‌കരണം സഹായിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.