- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പങ്കാളികൾക്കിടയിൽ വിശ്വാസമില്ലായ്മ ദാമ്പത്യങ്ങളെ കൂടുതൽ ശിഥിലമാക്കുന്നു; വിവാഹ പൂർവ കൗൺസലിങ് നിർബന്ധമാക്കണം; അഡ്വ. പി സതീദേവി
കണ്ണൂർ: വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്ന് വനിതാ കമീഷൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തതായി കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. കണ്ണൂർ ജില്ലാപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വനിത കമ്മിഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിത കമീഷൻ അധ്യക്ഷ.
അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിവാഹ പൂർവ കൗൺസലിംഗിന് വിധേയമായതിന്റെ സർട്ടിഫിക്കറ്റുകൾ കൂടി വിവാഹ രജിസ്‌ട്രേഷൻ സമയത്ത് പരിഗണിക്കണമെന്ന് കമീഷൻ നിർദേശിച്ചു. കമീഷൻ സിറ്റിംഗിലും ഹെഡ് ഓഫീസിലും എറണാകുളം റിജിയണൽ ഓഫീസിലും കൗൺസലിങ് സൗകര്യങ്ങളുണ്ട്. വനിത- ശിശുവികസന വകുപ്പ് കൗൺസലർമാരുടെ സേവനവും പ്രയോജനപ്പെടുത്താം.
ഭാര്യാ-ഭർതൃബന്ധങ്ങൾ വളരെയേറെ ശിഥിലമാവുകയാണ്. പങ്കാളികൾക്കിടയിൽ പരസ്പര വിശ്വാസമില്ലായ്മയുടെ പ്രശ്‌നങ്ങളാണ് ദാമ്പത്യ ബന്ധങ്ങളെ കൂടുതൽ ശിഥിലമാക്കുന്നത്. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിൽ തന്നെ പ്രശ്‌നങ്ങൾ തുടങ്ങുന്നതായി കമ്മിഷനു മുമ്പിൽ വരുന്ന പരാതികളിൽ നിന്നും വ്യക്തമാകുന്നു.
അദാലത്തിൽ പരിഗണിച്ച പരാതികളിൽ ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയാണ് ഏറെയും. പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും തുടർ നടപടികൾ വൈകുന്ന കേസുകളാണ് കമ്മിഷൻ മുമ്പാകെയെത്തുന്നത്. അവയിൽ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി. സ്വത്ത്, വഴിത്തർക്കങ്ങൾ വ്യാപകമാകുന്നതും അവ അസഭ്യം പറച്ചിലും അതിക്രമങ്ങളുമായി മാറുന്നതും കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടു.
ജാഗ്രതാ സമിതികൾ ഫലപ്രദമായി ഇടപെട്ടാൽ ഒരു പരിധി വരെ പരിഹാരമാകും. ഈ സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾ വഴി 144 പരിശീലന പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നൽകും. കുടുംബങ്ങളിൽ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ ശക്തിപ്പെടണം. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ ജാഗ്രതാ സമിതികൾക്ക് 50,000 രൂപ പുരസ്‌കാരം നൽകുമെന്നും കമ്മിഷൻ അധ്യക്ഷ അറിയിച്ചു.
56 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഒമ്പത് പരാതികൾ തീർപ്പാക്കി. ഏഴ് പരാതികളിൽ പൊലീസിനോട് റിപ്പോർട്ട് തേടി. ഒരു പരാതി ജാഗ്രതാ സമിതിയുടെ പരിഗണനയ്ക്കായി മാറ്റി. 39 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. വനിത കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ, പാനൽ അഭിഭാഷകരായ അഡ്വ. പ്രമീള, അഡ്വ. ചിത്തിര ശശിധരൻ, കൗൺസലർ മാനസ, വുമൺ പൊലീസ് സെൽ ഉദ്യോഗസ്ഥർ, വനിത കമീഷൻ ജീവനക്കാരായ വൈ.എസ്. പ്രീത, വി. ഷീബ എന്നിവരും പങ്കെടുത്തു.




