തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന പമ്പുകളില്‍ അളവുതൂക്ക പരിശോധന വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സര്‍ക്കാറിന്റെ സിവില്‍ സപ്ലൈസ് പമ്പുകളില്‍ അടക്കം 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയത്.

പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതിനടക്കം 510 പമ്പുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുക്കുകയും 9.69 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പാലക്കാട് (61) ജില്ലയിലാണ് കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത്. എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളാണ് തൊട്ടുപിറകില്‍. വയനാട്ടിലാണ് (15) ഏറ്റവും കുറവ് കേസുകള്‍.

രണ്ടര വര്‍ഷത്തിനിടെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അഞ്ച് ലിറ്റര്‍ ഇന്ധനം വില്‍ക്കുമ്പോള്‍ 25 മില്ലിലിറ്റര്‍ കൂടുകയോ കുറയുകയോ ചെയ്യുന്നതില്‍ നിയമത്തില്‍ ഇളവുണ്ട്. എന്നാല്‍, ചില പമ്പുകളില്‍ 100 മുതല്‍ 120 മില്ലിലീറ്റര്‍ വരെ വ്യത്യാസമാണ് കണ്ടെത്തിയത്.