തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാർ സൂചനാപണിമുടക്ക് നടക്കും. രാവിലെ എട്ടു മുതൽ നാളെ രാവിലെ എട്ടു മണി വരെയാണ് സമരം. ഒപി ഡ്യൂട്ടിയും ഡോക്ടർമാർ ബഹിഷ്‌കരിക്കും.

സ്‌റ്റൈപ്പൻഡ് വർധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനയുടെ കൊലപാതകത്തെ തുടർന്ന് ഡോക്ടർമാരുടെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു.

എല്ലാ വർഷവും നാല് ശതമാനം സ്‌റ്റൈപ്പൻഡ് വർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. കോവിഡ് സമയത്ത് സേവനം ചെയ്തതിന്റെ പേരിൽ നൽകാമെന്ന് പറഞ്ഞ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആരോഗ്യ സർവകലാശാലാ യൂണിയൻ ആരോപിക്കുന്നു.