തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലെത്തി. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി. ഹവാന ഡെപ്യൂട്ടി ഗവർണർ, ക്യൂബയിലെ ഇന്ത്യൻ അംബാസിഡർ തുടങ്ങിയവർ ചേർന്നാണ് കേരളാ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ഇന്നും നാളെയും ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.

വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച്ച നടത്തുന്നുണ്ട്. ജോസ് മാർട്ടി ദേശീയ സ്മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും. ആറന്മുള കണ്ണാടിയും ബാലരാമപുരം കൈത്തറി ഷാളുമാണ് മുഖ്യമന്ത്രി സമ്മാനമായി നൽകുന്നത്.

മന്ത്രിമാരായ കെഎൽ ബാലഗോപാൽ, വീണ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സർക്കാരിന്റെ ന്യൂഡൽഹിയിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ്, ക്യൂബയിലെ ഇന്ത്യൻ അംബാസിഡർ എസ് ജാനകി രാമൻ തുടങ്ങിയവർ മുഖ്യമന്ത്രിയെ അനുഗമിക്കും.