- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടകക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്റെ വിലയാണെന്ന് ആവർത്തിച്ചുറപ്പിച്ച സംഭവം; കൊച്ചിയിൽ ഹൃദയമെത്തിച്ചതിനേക്കുറിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയം ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ പൊലീസ് വെറ്റ് ലീസ് വ്യവസ്ഥയിൽ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്റെ വിലയാണെന്ന് ആവർത്തിച്ചുറപ്പിച്ച സംഭവമാണ് ശനിയാഴ്ച ഉണ്ടായതെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
മരണാനന്തര അവയവദാനം മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അവയവങ്ങൾ ദാനം ചെയ്ത സെൽവിൻ ശേഖറിന്റെ ഭാര്യ ഗീതയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കൂട്ടിച്ചേർത്തു. ആരോഗ്യ രക്ഷാപ്രവർത്തനത്തിൽ അടിയന്തര ഇടപെടൽ നടത്തിയ പൊലീസിനെയും ആരോഗ്യവകുപ്പിനെയും ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഫേസ്‌ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി അഭിനന്ദിച്ചു.
തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സ്റ്റാഫ് നഴ്സ് സെൽവിൻ ശേഖറിന്റെ ഹൃദയമാണ് മറ്റൊരു ജീവന് തുടിപ്പേകാനായി കൊച്ചിയിൽ എത്തിച്ചത്. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16-കാരൻ ഹരിനാരായണനിലാണ് ആ ഹൃദയം ഇപ്പോൾ തുടിക്കുന്നത്. ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി നേരത്തേ ഡോക്ടർമാർ അറിയിച്ചിരുന്നു.
ഹൃദയത്തിന് പുറമേ സെൽവിന്റെ മറ്റ് അവയവങ്ങളും ദാനം ചെയ്തിരുന്നു. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡ്‌സിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്. സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കാണ് ദാനം നൽകുന്നത്.




