പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ഒമ്പതു വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികന് മൂന്നു വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ്. ശബരിമല മണ്ഡല മകരവിളക്ക് കാലയളവില്‍, മലപ്പുറത്തു നിന്നും അച്ഛനൊപ്പം ദര്‍ശനത്തിനെത്തിയ കുട്ടിക്കാണ് ഒപ്പം വന്ന ബന്ധുവില്‍ നിന്നും ദുരനുഭവമുണ്ടായത്. മലപ്പുറം പൂക്കോട് പാങ്ങ് സൗത്ത് നെല്ലാട് വീട്ടില്‍ സുബ്രഹ്‌മണ്യന്‍(63) ആണ് ശിക്ഷിക്കപ്പെട്ടത്.

2023 ഡിസംബര്‍ 22 ന് പുലര്‍ച്ചെ മൂന്നിന് നടപ്പന്തലില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം. കുട്ടിയുടെ പിതാവ് ശുചിമുറിയില്‍ പോയ സമയത്ത് മടിയില്‍ പിടിച്ചിരുത്തിയ ശേഷം കുട്ടിയെ ഇയാള്‍ അതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. പിതാവ് മലപ്പുറം കുളത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പ്രതിക്കെതിരെ അവിടെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

സംഭവം നടന്നത് ഇവിടായതിനാല്‍ പമ്പ പോലീസില്‍ അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അന്നത്തെ എസ്.ഐ ബി.എസ് ആദര്‍ശ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട്, അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്ന് പമ്പ എസ്.ഐ ആയിരുന്ന ജെ. രാജനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ.എസ്.ഐ ഹസീന പങ്കാളിയായി.