അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് എട്ടു മാസം കഠിനതടവും 81,000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി. കൊല്ലം പോരുവഴി ശാസ്താനട വലിയത്ത് പുത്തന്‍വീട്ടില്‍ പ്രസാദിനെ (53) യാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ടി. മഞ്ജിത്ത് എട്ടു വര്‍ഷവും മൂന്നു മാസവും കഠിന തടവിനും 81,000 രൂപ പിഴയും ശിക്ഷിച്ചത്. 2023 ജൂലൈ 18 ന് വീട്ടില്‍ പൂജയ്ക്കായി എത്തിയ പ്രതി അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

അടൂര്‍ എസ്.ഐ ബാലസുബ്രഹ്‌മണ്യന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.ഐ കെക.എസ്. ധന്യയാണ് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി.

കോടതി നടപടികള്‍ ദീപാകുമാരി ഏകോപിപ്പിച്ചു. പിഴത്തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.