തൃശൂർ: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ എക്‌സൈസ് പ്രിവന്റിവ് ഓഫിസർക്ക് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും. പാലക്കാട് കൊല്ലങ്കോട് മേട്ടുപ്പാളയം വിനോദിനെയാണ് (50) തൃശൂർ ഫാസ്റ്റ് ട്രാക് സ്‌പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ പോക്‌സോ നിയമം ഒമ്പത്, 10 വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറ് മാസം കൂടി തടവ് അനുഭവിക്കണം.

പിഴത്തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. 2016ലാണ് കേസിന് ആസ്പദമായ സംഭവം. തൃശൂർ വെസ്റ്റ് എസ്‌ഐ ശ്രീജിത്ത് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർമാരായ ശ്യാം മുരളി, പി.വി. സിന്ധു എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനെ സഹായിക്കാൻ സി.പി.ഒമാരായ സംഗീത്, ഗീത എന്നിവർ പ്രവർത്തിച്ചു. ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ, അഡ്വ. ദിൽ എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്.