പത്തനംതിട്ട: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 3,60,000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടിൽ പ്രകാശ് കുമാറി(43)നെയാണ് സ്പെഷ്യൽ കോടതി ജഡ്ജ് എ സമീർ ശിക്ഷിച്ചത്.

പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി സ്മിതാ ജോൺ ഹാജരായി. 2020ലാണ് സംഭവം, കുട്ടിയുടെ കുടുംബത്തിന് വാടകവീട് എടുത്തു നൽകിയതു വഴിയുള്ള പരിചയത്തിൽ, വീട്ടിൽ വെച്ചും തുടർന്ന് കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നപ്പോൾ അവിടെ വച്ചുമാണ് പീഡിപ്പിച്ചത്.

പല പ്രാവശ്യമായി കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. 2020ൽ ഇയാൾ കുട്ടിയുടെ വിട്ടിൽ കയറി ആക്രമണം നടത്തുകയും ചെയ്തു. പ്രതി പിഴ അടക്കാത്ത പക്ഷം മൂന്ന് വർഷവും എട്ടുമാസവും കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കെട്ടിവെയ്ക്കുന്ന തുക ഇരയ്ക്കു നൽകണമെന്ന് വിധിന്യായത്തിൽ നിർദേശിക്കുകയും ചെയ്തു.