കോഴിക്കോട്: ടൗൺ എസ്‌ഐ ആണെന്ന് പറഞ്ഞ് യുവതിക്കൊപ്പം മുറിയെടുത്ത ശേഷം വാടക നൽകാതെ മുങ്ങിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോഴിക്കോട് സിറ്റി ട്രാഫിക് ഗ്രേഡ് എസ്‌ഐ ജയരാജനെയാണ് സസ്‌പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ ഉത്തരവിട്ടു. കോഴിക്കോട് റൂറൽ ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.

കോഴിക്കോട് നഗരത്തിൽ മെയ്‌ 10നാണ് സംഭവമുണ്ടായത്. ഹോട്ടലിൽ സ്ത്രീക്കൊപ്പം മുറിയെടുത്ത ശേഷം 'ടൗൺ എസ്‌ഐ' ആണെന്ന് പറഞ്ഞാണ് മുഴുവൻ വാടകയും നൽകാതെ മുങ്ങുകയായിരുന്നു. 2500 രൂപയുടെ എസി മുറിക്ക് ആയിരം രൂപ മാത്രമാണ് നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ടൗൺ എസ്‌ഐ അല്ലെന്ന് ഹോട്ടൽ ജീവനക്കാർ തിരിച്ചറിഞ്ഞു.

തുടർന്നാണ് ടൗൺ പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുറിയെടുത്തത് ട്രാഫിക് ഗ്രേഡ് എസ്‌ഐ ജയരാജൻ ആണെന്ന് കണ്ടെത്തി. ഇതോടെ ഉദ്യോഗസ്ഥനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. രണ്ടുദിവസം കഴിഞ്ഞ് കോഴിക്കോട്ടേയ്ക്ക് തിരിച്ചും നിയമിച്ചു. ഈ ഉത്തരവും ഇപ്പോൾ റദ്ദാക്കി.