തിരുവനന്തപുരം:അമ്മയുടെ മുലപ്പാൽ ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതി മുലയൂട്ടിയ പൊലീസ് ഉദ്യോഗസ്ഥ എം ആർ രമ്യയെ അബിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും പൊലീസ് സേനയും.പൊലീസ് സേനയക്ക് വേണ്ടി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് രമ്യയെ ആദരിച്ചു.കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കമന്റേഷൻ സർട്ടിഫിക്കറ്റ് നൽകിയാണ് ഡി.ജി.പി ആദരിച്ചത്.

മതിയായ ആഹാരം ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യപൂർവ്വമായ പ്രവൃത്തി സേനയുടെ യശസ്സ് വർധിപ്പിച്ചതായി സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.ക്ഷീണിതയായ കുഞ്ഞിനെ മുലപ്പാൽ നൽകി രക്ഷിക്കാൻ സ്വയമേവ മുന്നോട്ടുവന്ന രമ്യയുടെ സേവനം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു. രമ്യയ്ക്ക് നൽകാനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൈമാറിയ സർട്ടിഫിക്കറ്റും സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് രമ്യയ്ക്ക് സമ്മാനിച്ചു. പൊലീസിന്റെ ഏറ്റവും നല്ല മുഖമാണ് ഈ ഓഫീസറെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർട്ടിഫിക്കറ്റിൽ കുറിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് 22 വയസ്സുള്ള യുവതി തന്റെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി ചേവായൂർ പൊലീസ് സ്റ്റേഷനിൽ എത്തുന്നത്.കുടുംബപ്രശ്‌നത്തെ തുടർന്ന് കുട്ടിയെ അച്ഛൻ, അമ്മയുടെ അടുക്കൽ നിന്ന് മാറ്റുകയായിരുന്നുവെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തുടർന്ന് കുഞ്ഞുമായി പിതാവ് ബാംഗ്ലൂരിലെ ജോലിസ്ഥലത്തേയ്ക്ക് പോയിരിക്കാം എന്ന നിഗമനത്തിൽ വയനാട് അതിർത്തിയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചു.സംസ്ഥാന അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞ് നടത്തിയ പരിശോധനയിൽ കാറിൽ യാത്രചെയ്യുകയായിരുന്ന കുഞ്ഞിനെയും പിതാവിനെയും സുൽത്താൻ ബത്തേരി പൊലീസ് കണ്ടെത്തുകയായിരുന്നു.

എന്നാൽ മുലപ്പാൽ ലഭിക്കാതെ നവജാതശിശു ക്ഷീണിച്ച അവസ്ഥയിലായിരുന്നു.ഇതേ തുടർന്ന് കുഞ്ഞിനെ പൊലീസ് അതിവേഗം ആശുപത്രിയിലെത്തിച്ചു.പരിശോധനയിൽ കുഞ്ഞിന്റെ ഷുഗർ ലെവൽ കുറവാണെന്ന് കണ്ടെത്തിയതോടെ കുഞ്ഞിനെ തിരികെ എത്തിക്കാൻ വയനാടെത്തിയ ചേവായൂർ പൊലീസ് സംഘത്തിലെ രമ്യ താൻ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു.തുടർന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി മുലയൂട്ടി ക്ഷീണമകറ്റി അന്ന് രാത്രിയോടെ കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കുകയും ചെയ്തു.

നാലും ഒന്നും വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മയായ രമ്യ നാലുവർഷം മുമ്പാണ് പൊലീസ് സേനയിൽ ചേർന്നത്.കോഴിക്കോട് ചിങ്ങപുരം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥ വനിതാ ബറ്റാലിയനിലെ രണ്ടാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ ജോലിക്കെത്തിയത്.