കോട്ടയം: ബസിൽ കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരുന്ന യുവതിയെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ. പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അജാസ് മോനാണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്ര തിരിച്ച യുവതിക്കാണ് ബസിൽ ദുരനുഭവമുണ്ടായത്. ഒൻപതുമാസം പ്രായമുള്ള കുഞ്ഞുമായാണ് യുവതി ബസിൽ കയറിയത്. യാത്രയ്ക്കിടെ യുവതി കുഞ്ഞിന് പാലുകൊടുത്തിരുന്നു. ഈ സമയത്താണ് അജാസ് മോൻ കടന്നുപിടിച്ചതെന്നാണ് യുവതിയുടെ പരാതി.

സംഭവത്തിന് പിന്നാലെ പൊൻകുന്നത്തുവെച്ച് യുവതി ബസിൽ നിന്നിറങ്ങി മറ്റൊരു ബസിൽ കയറിയിരുന്നു. എന്നാൽ, അജാസ് മോനും യുവതിയെ പിന്തുടർന്നെത്തി ഇതേ ബസിൽ കയറി. ഇതോടെ യുവതി ഭർത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടർന്ന് ബസ് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ യുവതി ഇവിടെയിറങ്ങി. തൊട്ടുപിന്നാലെ പ്രതിയും ബസിൽനിന്നിറങ്ങി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കൾ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊൻകുന്നം പൊലീസിന് കൈമാറി.

പൊൻകുന്നം പൊലീസാണ് കേസെടുത്തത്. അറസ്റ്റിലായ അജാസ് മോനെ ഉടൻ കോടതിയിൽ ഹാജരാക്കും.