തൃശൂര്‍: തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരെ തള്ളിമാറ്റിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രാഥമികാന്വേഷണം. അനില്‍ അക്കര എംഎല്‍എയുടെ പരാതിയിലാണ് പ്രാഥമികാന്വേഷണം. തൃശൂര്‍ സിറ്റി എ സി പിക്കാണ് കമ്മീഷ്ണര്‍ നിര്‍ദ്ദേശം നല്‍കിയത്.

പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കുമെന്ന് എസി പി അറിയിച്ചു. ലൈംഗികാരോപണം നേരിടുന്ന എംഎല്‍എ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം. രാമനിലയത്തില്‍ വച്ച് മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും മുകേഷിനെതിരേ ഉയര്‍ന്ന ആരോപണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മാധ്യമ പ്രവര്‍ത്തകരെ തള്ളിമാറ്റി 'എന്റെ വഴി എന്റെ അവകാശം' എന്ന് പറഞ്ഞ് മൈക്ക് തട്ടിമാറ്റി കാറില്‍ കയറിപ്പോകുകയായിരുന്നു.

വലിയ സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ഗോപിയുടെ നേരത്തെയുള്ള പ്രതികരണം. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പരാതികള്‍ ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും. ആടുകളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങള്‍. സര്‍ക്കാര്‍ കോടതിയില്‍ ചെന്നാല്‍ കോടതി എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ചലച്ചിത്ര നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി പറയുന്നതല്ല പാര്‍ട്ടി നിലപാട്, മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി നിലപാട് പറയുന്നത് പാര്‍ട്ടി അധ്യക്ഷനാണ്. ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയല്ല. സുരേഷ് ഗോപിയ്ക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, സുരേഷ് ഗോപിക്ക് മേല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണം ഇല്ലേയെന്ന ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നുമായിരുന്നു സുരേന്ദ്രന്റെ മറുപടി. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയാണ് കാണിക്കുന്നത്. ഇഷ്ടക്കാര്‍ക്ക് എന്തുമാകാമെന്ന സര്‍ക്കാര്‍ നിലപാടാണ് മുകേഷിന്റെ ധാര്‍ഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എംഎല്‍എയുടെ രാജി എഴുതി വാങ്ങാന്‍ പിണറായി തയ്യാറാകണം. ചലച്ചിത്രമേഖലയിലെ അനാശാസ്യ പ്രവണതകള്‍ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.