തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിക്കാൻ, സ്വകാര്യ ബസുടമകൾ, ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനം. നവംബർ 21 മുതൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സ്വകാര്യബസ് സമരമാണ് പിൻവലിച്ചത്. ചർച്ചയ്ക്ക് ശേഷം സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സംഘടന സമരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. ബസ് ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് തീരുമാനം മാറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. സർക്കാർ ഉത്തരവ് പുനഃപരിശോധിക്കും.

വിദ്യാർത്ഥികളുടെ കൺസെഷൻ വിഷയത്തിൽ രവി രാമൻ കമ്മിഷൻ റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി. ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളുടെ കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു.

നിരക്ക് വർധന സർക്കാർ പരിഗണിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ഒക്ടോബർ 30 നാണ് സ്വകാര്യ ബസ് ഉടമകളുടെ സംയുക്തസംഘടന അറിയിച്ചത്. ഒക്ടോബർ 31ന് സ്വകാര്യബസുകൾ സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു. ബസുകളിൽ നിരീക്ഷണ ക്യാമറയും ഡ്രൈവർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിൽ സ്വകാര്യബസുടമകൾ എതിർപ്പ് അറിയിച്ചിരുന്നു.