കൊച്ചി: സിനിമ തനിക്ക് സമ്മാനിച്ച, തന്നെ സിനിമ പാഠങ്ങള്‍ പഠിപ്പിച്ച തന്റെ ആത്മസുഹൃത്തിന് വിട പറഞ്ഞ് സംവിധായകന്‍ പ്രിയദര്‍ശന്‍.' കഥ അന്വേഷിക്കാന്‍ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങള്‍ മാത്രം മതിയായിരുന്നു. സ്വയം നോക്കി ചിരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റൊരാള്‍ ഇനിയുണ്ടാവില്ല.....ചിന്തകളിലും പ്രവര്‍ത്തികളും പുലര്‍ത്തിയിരുന്ന നന്മ, അതായിരുന്നു ശ്രീനിയുടെ വ്യക്തിമുദ്ര'-പ്രിയദര്‍ശന്‍ കുറിച്ചു.

പ്രിയദര്‍ശന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

എല്ലാത്തിനെയും ചിരിയിലൂടെ കണ്ട പ്രിയപ്പെട്ട ശ്രീനി, സ്‌നേഹം നിറഞ്ഞ ഒരു പുഞ്ചിരി പോലെ മാഞ്ഞു. കഥ അന്വേഷിക്കാന്‍ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങള്‍ മാത്രം മതിയായിരുന്നു. സ്വയം നോക്കി ചിരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റൊരാള്‍ ഇനിയുണ്ടാവില്ല.

ഒന്നിച്ച് സ്വപ്നം കണ്ട് സിനിമയില്‍ എത്തിയവരാണ് ഞങ്ങള്‍. സിനിമയ്ക്ക് പുറത്തായിരുന്നു ഞങ്ങളുടെ ബന്ധം കൂടുതലും. കഥാചര്‍ച്ചകളും, ഇണക്കങ്ങളും, പിണക്കങ്ങളുമായി എത്രയോ പകലും രാത്രികളും. ചിന്തകളിലും പ്രവര്‍ത്തികളും പുലര്‍ത്തിയിരുന്ന നന്മ, അതായിരുന്നു ശ്രീനിയുടെ വ്യക്തിമുദ്ര.

സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങള്‍ പഠിപ്പിച്ച എന്റെ ആത്മസുഹൃത്തിന് വിട.