തിരുവനന്തപുരം: യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്നേറ്റഡ് ഓഫീസർക്ക് ശിപാർശ നൽകുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി.വി. അൻവറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡൽ ഓഫീസർക്ക് ഇത്തരത്തിൽ ശുപാർശ നൽകാവുന്നതാണ്. യൂട്യൂബിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങൾ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പർദ്ധ, അപകീർത്തിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർ മീഡിയറി ഗൈഡ് ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ്-2021 പ്രകാരം അവ നിരോധിച്ചിട്ടുണ്ട്.

ഇപ്രകാരം പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങൾ ബ്ലോക്ക് ചെയ്യുന്നതിനായി Information Technology (Procedure and Safeguards for Blocking for Access of Information by Public) Rules, 2009 പ്രകാരം കേന്ദ്ര സർക്കാർ ഡെസിഗ്നേറ്റഡ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഓഫീസർക്കാണ് പരാതികളിന്മേൽ നോഡൽ ഓഫീസർ ശുപാർശ നൽകുക. വളരെ കാലിക പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ വിഷയമാണിത്. സമഗ്രമായ ഒരു നിയമനിർമ്മാണത്തിന്റെ കാര്യം പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.