കൊല്ലം: കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നിൽ മില്ലുടമയുടെ മാവ് ദേഹത്ത് ഒഴിച്ചു പ്രതിഷേധിച്ചു. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതുകാരണം ആട്ടിവെച്ച അരിമാവ് പുളിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇളമ്പള്ളൂർ സ്വദേശി രാജേഷാണ് കെഎസ്ഇബി ഓഫീസിന് മുന്നിൽ വ്യത്യസ്തമായ പ്രതിഷേദവുമായി എത്തിയത്.

രാജേഷ് ദോശ മാവ് പാക്കറ്റുകളിലാക്കി വിൽപന നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതൽ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. അതിനാൽ നേരത്തെ മാവ് ആട്ടി തുടങ്ങി. എന്നാൽ, യാതൊരു അറിയിപ്പും ഇല്ലാതെ രാവിലെ 9.30 മുതൽ വൈദ്യുതി മുടങ്ങിയതോടെ പകുതി ആട്ടിയ മാവ് പുളിച്ച് നശിക്കുകയായിരുന്നു. മാവ് ഉപയോഗ ശൂന്യമായെന്നും രാജേഷ് പറയുന്നു.

തുടർന്നായിരുന്നു മാവ് വിൽപ്പന നടത്താൻ കഴിയാതായത്. ഇതോടെയാണ് രാജേഷ് കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയത്. ചെമ്പുകളിലാക്കിയ മാവുമായി കെഎസ്ഇബി ഓഫീസിലേക്ക് എത്തി കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷമായിരുന്നു ഒരു ചെമ്പിലെ മാവ് രാജേഷ് ദേഹത്ത് ഒഴിച്ചത്.