തിരുവനന്തപുരം: തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷും സുഹൃത്ത് സാബുവും പൊലീസിനു മുന്നിൽ കീഴടങ്ങി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയിരിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി രാജേഷ് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും 21ന് മുൻപ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു.

മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർമാരെ വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പുത്തൻപാലം രാജേഷിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മെഡിക്കൽ കോളജിൽനിന്നും രക്ഷപ്പെട്ട കാർ കണ്ടെത്തിയെങ്കിലും രാജേഷ് ഒളിവിലായിരുന്നു.

മറ്റൊരു ഗുണ്ടാത്തലവനായ ഓംപ്രകാശിനെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രകാശിനായി പൊലീസ് മറ്റ് സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.