മലപ്പുറം: തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി പി.വി. അന്‍വര്‍ എംഎല്‍എ. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരെ തുടര്‍ച്ചയായ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പി.വി. അന്‍വര്‍ തോക്ക് ലൈസന്‍സിനായി മലപ്പുറം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ജില്ലാ കളക്ടറുടെ ചേംബറില്‍ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ നല്‍കിയത്. അപേക്ഷ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. അപേക്ഷകന് ക്രിമിനല്‍ പശ്ചാത്തലം അടക്കമുണ്ടോ എന്ന് പരിശോധിച്ചാകും ഇത്തരം അപേക്ഷകളില്‍ തീരുമാനം എടുക്കുക.

തനിക്ക് ഭീഷണിയുണ്ടെന്നും തോക്ക് കിട്ടിയാല്‍ അത് താന്‍ കൈകാര്യം ചെയ്യുമെന്നും അന്‍വര്‍ പ്രതികരിച്ചിട്ടുണ്ട്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ തിങ്കളാഴ്ചയും പി.വി. അന്‍വര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്നും കവടിയാറില്‍ അദ്ദേഹം കൊട്ടാരം പോലെയുള്ള വലിയ വീട് നിര്‍മിക്കുന്നുണ്ടെന്നുമായിരുന്നു എം.എല്‍.എ.യുടെ പുതിയ ആരോപണം.

സ്വര്‍ണക്കടത്തില്‍ അടക്കം എ.ഡി.ജി.പിക്ക് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച എം.എല്‍.എ, തിങ്കളാഴ്ച മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റേതെന്ന് അവകാശപ്പെടുന്ന പുതിയ ശബ്ദസന്ദേശവും പുറത്തുവിട്ടു.