മലപ്പുറം: നിലമ്പൂരില്‍ പെന്തകോസ്ത് വിഭാഗത്തെ വിലയ്ക്ക് വാങ്ങാന്‍ ഇടത് മുന്നണി ശ്രമിക്കുന്നുവെന്ന് ആരോപണത്തിനെതിരെ യുണൈറ്റഡ് പെന്തക്കോസ്തൽ സിനഡ് കൗൺസിൽ. വിശ്വാസത്താൽ ജീവിക്കുന്നവരാണ് പെന്തകോസ്ത് വിഭാഗക്കാരെന്നും ഒരു രാഷ്ട്രീയക്കാരന്റെയും പണത്തിന്റെ പിന്നാലെ പോകുന്നവരല്ല പെന്തകോസ്ത് വിഭാഗക്കാർ എന്നാണ് യുണൈറ്റഡ് പെന്തകോസ്തൽ സീനഡ് കൗൺസിൽ ദേശീയ പ്രസിഡന്റ്‌ ബാബു പറയത്തുകാട്ടിലും ദേശീയ ജനറൽ സെക്രട്ടറി ഡേവിഡ് ശമുവേലും പറഞ്ഞത്. അൻവർ മാപ്പ് പറയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഭക്ഷണം കൊടുത്താൽ പുറകെ പോകുന്നവരല്ല പെന്തകോസ്ത് വിശ്വാസികൾ. പെന്തകോസ്ത് വിശ്വാസികൾ സമ്പന്നരാണ് ചിലർ ചില ബുദ്ധിമുട്ടിൽ കൂടി കടന്നുപോകുന്നുണ്ട്. ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്നവരാണ് പെന്തകോസ്ത് വിശ്വാസികൾ. വിശ്വാസത്താൽ ജീവിക്കുന്നവരാണ്. ഒരു രാഷ്ട്രീയക്കാരന്റെയും നക്കാപിച്ചയുടെ പുറകെ പോകുന്നവരല്ല പെന്തകോസ്ത്കാർ. അൻവർ മാപ്പ് പറയണം. നിലമ്പൂരിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് പെന്തകോസ്ത്കാർക്ക് കൃത്യമായി അറിയാം ഇത്തരം നിലവാരമില്ലാത്ത വാക്കുകളെ പുച്ഛിച്ച് തള്ളുന്നു എന്നാണ് യുണൈറ്റഡ് പെന്തകോസ്തൽ സീനഡ് കൗൺസിൽ ദേശീയ ഭാരഭാവികൾ പറഞ്ഞത്.

നേരത്തെ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വോട്ടുകച്ചവടം നടക്കുന്നുവെന്ന് പി വി അന്‍വര്‍ ആരോപിച്ചത്. മരുമോന്റെ നേതൃത്വത്തിലുള്ള മന്ത്രി സംഘം തരംതാഴുന്നു. വലിയ ചാക്കുമായി രണ്ട് ലോറിയില്‍ പണം വന്നുവെന്നാണ് കേള്‍ക്കുന്നത്. വളരെ വിദഗ്ധമായി ഒരു മുടക്കുമില്ലാതെ ദേശീയ പാത ആറുവരിയുണ്ടാക്കിയില്ലേ. അതില്‍പ്പെട്ട ഒന്നോ രണ്ടോ വണ്ടി പണം ഇവിടെ വന്നിട്ടുണ്ടെങ്കില്‍ കര്‍ഷകരെ വിലയ്ക്കുവാങ്ങാമെന്ന് മരുമകനും സംഘവും വിചാരിക്കുന്നുണ്ടെങ്കില്‍ അത് നേരിടും. അടിച്ചുമാറ്റിയ പണം വോട്ടര്‍മാര്‍ക്ക് കൈക്കൂലിയായി നല്‍കി സാധാരണക്കാരുടെ പ്രയാസം മുതലെടുക്കാനാണ് ശ്രമമെങ്കില്‍ തടയും. ഉച്ചയ്ക്ക് പോയാല്‍ മന്ത്രിമാരെ കയ്യോടെ പിടികൂടാം. പ്രധാനപ്പെട്ട പാസ്റ്റര്‍മാരെയാണ് വിളിക്കുന്നത്. അവരെ ചതിക്കുഴിയിലേക്ക് ചാടിക്കുകയാണ് എന്നായിരുന്നു നിലമ്പൂരില്‍ പി വി അന്‍വര്‍ പറഞ്ഞത്.