മേപ്പാടി: വയനാട്ടിലെ കാഴ്ചകള്‍ തന്റെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പിക്കുന്നതായി രാഹുല്‍ ഗാന്ധി. 'ഈ ദുരിതസമയത്ത്, ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസങ്ങളും ഞങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ആവശ്യമുള്ള എല്ലാവര്‍ക്കും സഹായം ഉറപ്പുവരുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ സഹായവുമായി യു.ഡി.എഫ് മുന്‍നിരയിലുണ്ട്. ആവര്‍ത്തിക്കുന്ന ഉരുള്‍ പൊട്ടലും പ്രകൃതി ദുരന്തങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. ഇത് തടയാന്‍ സഗ്രമായ കര്‍മപദ്ധതി ആവശ്യമാണെന്നും' രാഹുല്‍ പറഞ്ഞു.

ഉച്ചയോടെയാണ് രാഹുലും പ്രിയങ്കയും വയനാട്ടിലെത്തിയത്. ഉരുള്‍ പൊട്ടല്‍ തകര്‍ത്ത ചൂരല്‍മല സന്ദര്‍ശിച്ച ശേഷം ഇരുവരും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും കാണാന്‍ പോയി.

ചൂരല്‍മലയിലെ പ്രശ്‌നബാധിത മേഖലയിലെത്തിയ ഇരുവരും രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. സൈന്യം നിര്‍മിച്ച ബെയ്ലി പാലത്തിന് സമീപത്തെ താല്‍കാലിക പാലത്തിലൂടെ ഇരുവരും പുഴയുടെ മധ്യഭാഗത്തെത്തി, സാഹചര്യങ്ങള്‍ നിരീക്ഷിച്ചു.

സൈനിക സേവനത്തിന് ചുക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥനുമായി ഇരുവരും സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇരുവരും മേപ്പാടിയിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രശ്‌നബാധിതരുമായി സംസാരിക്കുകയും ചെയ്തു.