തിരുവനന്തപുരം: രേഖാമൂലം പരാതി വരാതെ സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തില്‍ കേസ് എടുക്കാനാവില്ലെന്ന നിലപാടെടുത്ത മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സജി ചെറിയാന്‍ പവര്‍ ഗ്രൂപ്പിന്റെ മിനിസ്റ്ററാണ്. സാംസ്‌ക്കാരിക ബാധ്യത ആണ്. പരാതി കിട്ടിയാലേ കേസ് എടുക്കൂ എന്ന് പറയാന്‍ സജി ചെറിയാന് എന്താണ് അവകാശം. മന്ത്രിമാര്‍ പറയുന്നത് ഒരേ ക്യാപ്‌സൂളാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ കഥ പറയുന്ന സിനിമയില്‍ തന്നെ പക്ഷേ അദ്ദേഹം സിനിമയിലെ വില്ലന്‍ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയായി പരകായപ്രവേശം ചെയ്തു. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ ഈ പരാതിയിലെങ്കിലും എഫ്ഐആറിട്ട് അന്വേഷണം നടത്താന്‍ തയാറാകണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് പറയുന്നുണ്ട്. കേസെടുക്കാതെ എങ്ങനെയാണ് നടപടിയുണ്ടാവുക. ആരോപണം തെളിയണമെങ്കില്‍ അന്വേഷണം നടക്കണ്ടേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

അതേസമയം എംവി ഗോവിന്ദന്റെ മകന്‍ ആണ് രഞ്ജിത്തിന്റെ അസിസ്റ്റന്റ്. രഞ്ജിതിനെ സംരക്ഷിക്കുന്നതില്‍ എം വി ഗോവിന്ദന്റെ പങ്ക് പുറത്ത് വരണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ആരോപണവിധേയനായ സംവിധായകന്‍ രഞ്ജിത്ത് സംസ്ഥാന ചലചിത്ര മേധാവി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രഞ്ജിത്തിന് പാര്‍ട്ടി കവചമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.