മേപ്പാടി: ഉരുള്‍പൊട്ടല്‍ താറുമാറാക്കിയ ചൂരല്‍മല-മുണ്ടക്കൈ ദുരന്ത മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വെള്ളിയാഴ്ചയും സന്ദര്‍ശിച്ചു. മുണ്ടക്കൈയില്‍ സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലെ ആളുകളെ ആശ്വസിപ്പിക്കാന്‍ എത്തിയപ്പോള്‍ എല്ലാം നഷ്ടമായതിന്റെ വേദന സുബൈദയും ഉമ്മ നബീസയും പങ്കുവെച്ചു.

"വീട് നഷ്ടമായി, കൊച്ചു മകള്‍ ഫിദാ ഫാത്തിമയുടെ വിവാഹം നടക്കാതെ പോയി"രാഹുലിനോട് ഇരുവരും പറഞ്ഞു. സങ്കടപ്പെടേണ്ടന്നും ഫിദയുടെ വിവാഹം നടത്തുമെന്നും വീടു നിര്‍മ്മിച്ച് നല്‍കാമെന്നും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആ ഉറപ്പ് ഏറ്റെടുത്തു. "സുരക്ഷിതമായ സ്ഥലത്ത് വീട് വച്ചു തരും. കല്യാണവും നടക്കും. ഒന്നും പേടിക്കേണ്ട"വി.ഡി.സതീശന്‍ ഇരുവരോടും പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍ വെച്ചായിരുന്നു ചര്‍ച്ച. ദുരന്തത്തില്‍ അവശേഷിച്ചവര്‍ക്കായി കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കുന്നെന്ന് രാഹുല്‍ പറഞ്ഞു.

'ഇന്നലെ മുതല്‍ ഇവിടെയുണ്ട്. ഇത് വല്ലാത്തൊരു ദുരന്തമാണ്. ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശത്ത് പോയിരുന്നു. ക്യാമ്പുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് അധികൃതരുമായി ചര്‍ച്ച നടത്തി. നാശനഷ്ടങ്ങളേക്കുറിച്ചും പുനരധിവാസത്തേക്കുറിച്ചും അവര്‍ വിവരിച്ചു. സാധ്യമായ സഹായങ്ങളെല്ലാം ഞങ്ങള്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് ഇവിടെ നിര്‍മിച്ചുനല്‍കും. കോണ്‍ഗ്രസ് കുടുംബം അതിന് പ്രതിജ്ഞാബദ്ധമാണ്', രാഹുല്‍ പറഞ്ഞു.

കേരളം ഇത്ര വലിയൊരു ദുരന്തം ഇതിന് മുമ്പ് അഭിമുഖീകരിച്ചിട്ടില്ല. ഡല്‍ഹിയില്‍ ദുരന്തം സംബന്ധിച്ച കാര്യങ്ങളെല്ലാം ശക്തമായി ഉന്നയിക്കും. മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിക്കും. പ്രത്യേകം പരിഗണിക്കപ്പെടേണ്ട ഒരു സാഹചര്യമാണ് ഇവിടുത്തേതെന്നും രാഹുല്‍ പറഞ്ഞു.