ഇരിട്ടി: ഇക്കുറി മഴ നേരത്തെ ലഭിച്ചതോടെ ബാരാപോള്‍ ജലവൈദ്യുതി പദ്ധതിയില്‍ ഉല്‍പ്പാദനം തുടങ്ങി. കനാല്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ താല്‍ക്കാലികമായി പരിഹരിച്ചും ചോര്‍ച്ചയെത്തുടര്‍ന്ന് പരാതി നല്‍കിയ കുടുംബത്തിന് പുനരധിവാസമടക്കം ഏര്‍പ്പെടുത്തിയുമാണ് ഉല്‍പ്പാദനം ആരംഭിച്ചത്. ഇക്കുറി 50 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

കഴിഞ്ഞ കൊല്ലം മഴ വൈകിയതിനാല്‍ ജൂണ്‍ 24നാണ് വൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയത്. ഈ വര്‍ഷം നേരത്തേ കനത്ത മഴ കിട്ടിയതിനാല്‍ 18 ദിവസം മുമ്പേ തുടങ്ങാനായി. അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് ബാരാപോളിലുള്ളത്. രണ്ട് ജനറേറ്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനുള്ള വെള്ളവും നിലവില്‍ പുഴയിലുണ്ട്. മഴ വീണ്ടും കനത്താല്‍ മുന്ന് ജനറേറ്ററും പ്രവര്‍ത്തിപ്പിക്കും. കര്‍ണാടകത്തിലെ കുടക് മലനിരകളില്‍നിന്ന് ഉല്‍ഭവിച്ച് എത്തുന്ന ബാരാപോള്‍ പുഴയില്‍നിന്നുള്ള വെള്ളം പുഴയുടെ നീരൊഴുക്ക് തടസപ്പെടുത്താതെ ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദനം.

കര്‍ണാടക വനമേഖലയിലും നല്ല മഴ ലഭിച്ചത് പുഴയില്‍ നീരൊഴുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ബാരാപോളിന്റെ സ്ഥാപിതശേഷി. കഴിഞ്ഞ വര്‍ഷം 43.98 യൂണിറ്റ് ഉല്‍പ്പാദിപ്പിച്ച് കെഎസ്ഇബി മിനി പദ്ധതികളുടെ കൂട്ടത്തില്‍ മികവ് ഉയര്‍ത്തി. 2021 ല്‍ 49.83 ദശ ലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിച്ച് സര്‍വകാല റെക്കൊഡിട്ടു. ഒമ്പത് വര്‍ഷംമുമ്പാണ് ബാരാപോള്‍ പദ്ധതി ആരംഭിച്ചത്. മഴയെയും പുഴയിലെ നീരൊഴുക്കിനെയും ആശ്രയിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയാണിത്.

ആ വര്‍ഷം 40 ദശ ലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചതോടെ കെഎസ്ഇബി ബാരാപോളിനെ മികവിന്റെ പട്ടികയില്‍പ്പെടുത്തി. തുടര്‍ന്നുള്ള രണ്ട് വര്‍ഷം ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും യന്ത്രങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ നാശനഷ്ടങ്ങളുണ്ടാക്കി. ഉല്‍പ്പാദനം നിലച്ചു. 2020ല്‍ 28.96 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിച്ച് വീണ്ടും കുതിപ്പ് തുടങ്ങി. കഴിഞ്ഞ നവംബര്‍വരെ തുടര്‍ന്ന വൈദ്യുതി ഉല്‍പ്പാദനം നീരൊഴുക്ക് നേര്‍ത്തതിനാല്‍ നിര്‍ത്തിയിരുന്നു.