തിരുവനന്തപുരം: കേരളത്തില്‍ അടുത്ത കുറച്ച് ദിവസങ്ങള്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിയോടുകൂടിയ മഴ പെയ്യാനിടയുള്ളത്.

ആന്ധ്രാപ്രദേശ് തീരത്ത് കര തൊട്ട 'മോന്‍താ' ചുഴലിക്കാറ്റ് ഇപ്പോള്‍ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ ഇത് കൂടി ദുര്‍ബലമാകാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട മറ്റൊരു തീവ്ര ന്യൂനമര്‍ദ്ദവും ഇപ്പോഴും നിലനില്‍ക്കുന്നു. ഇത് വടക്ക് വടക്കുകിഴക്ക് ദിശയിലേക്കാണ് നീങ്ങുക എന്ന് പ്രവചനം. ചുഴലിക്കാറ്റ് കര തൊട്ടതിനെ തുടര്‍ന്ന് കാറ്റിന്റെ തീവ്രതയും ഈര്‍പ്പവും കുറയുന്നതിനാല്‍ കേരളത്തില്‍ മഴയുടെ തോത് കുറയുമെന്നും വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പകല്‍ താപനില ഉയര്‍ന്നേക്കും.

ഇതിനിടെ, കടലാക്രമണ സാധ്യതയും മുന്നറിയിപ്പ് നിലയില്‍ തന്നെയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 വരെ തിരുവനന്തപുരം തീരത്ത് 0.9 മുതല്‍ 1 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.