തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയ്ക്കാനുള്ള സർക്കാർ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ അവസരങ്ങളിൽ ദീർഘകാലമായി ജയിൽശിക്ഷ അനുഭവിക്കുന്ന ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യാത്തവർക്ക് നൽകുന്ന പ്രത്യേക ഇളവിനെയാണ് പിണറായി സർക്കാർ ഒരു തെറ്റായ ഉത്തരവിലൂടെ ദുരുപയോഗം ചെയ്തിരിക്കുന്നത്.

ഇത് തികച്ചും നിയമവിരുദ്ധമാണ്. ഈ ഉത്തരവിലൂടെ കേരളത്തെ നടുക്കിയ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെയും അരിയിൽ ഷുക്കൂർ വധക്കേസിലെയും പ്രതികളെ ഉൾപ്പെടെ കൊടുംക്രിമിനലുകളായ രാഷ്ട്രീയകൊലയാളികളെ ചുളുവിൽ പുറത്തിറക്കാനുള്ള ഗൂഢലക്ഷ്യമാണ് നടപ്പാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഗുണഭോക്താക്കളിൽ സിപിഎമ്മിനെ കൂടാതെ ബിജെപിയും ഉൾപ്പെടും. ഇവർ തമ്മിലുള്ള അന്തർധാര എത്രത്തോളം ആഴത്തിലാണെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ലൈസൻസ് കൊടുക്കുകയാണ് സർക്കാർ ഈ ഉത്തരവിലൂടെ ചെയ്തിരിക്കുന്നത്.

ആഭ്യന്തരവകുപ്പിന്റെ കണക്കനുസരിച്ച് ആയിരത്തിലധികം രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് ഈ ശിക്ഷായിളവിന്റെ ഗുണം ലഭിക്കുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം നിയമവിരുദ്ധ ഉത്തരവുകൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും നാളെ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.