കണ്ണൂർ: ജയിലിൽ കഴിയുന്ന ഭർത്താവിനെ ജാമ്യത്തിൽ ഇറക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇരിക്കൂർ കല്യാട് തായിക്കുണ്ടം സ്വദേശി പ്രശാന്ത് (39), ഉളിക്കൽ അറബി സ്വദേശി ടി.എസ്. നിധിൻകുമാർ (30) എന്നിവരെയാണ് പേരാവൂർ ഡിവൈ.എസ്.പി എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലെ 25-കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അടിപിടിക്കേസിൽപ്പെട്ട് യുവതിയുടെ ഭർത്താവ് ജയിലിലായതോടെയാണ് പ്രതികൾ ഇവരെ സമീപിച്ചത്. ജാമ്യക്കാര്യത്തിൽ സഹായിക്കാമെന്ന് പറഞ്ഞ് നിരന്തരം ശല്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. വർഷങ്ങൾക്കുമുമ്പ് യുവതിക്ക് 15 വയസ്സുള്ളപ്പോഴും പ്രതികൾ സമാനമായ രീതിയിൽ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

യുവതിയോടൊപ്പം താമസിച്ചിരുന്ന കുടിയാൻമല സ്വദേശി ബിപിൻ കുര്യൻ ഒരു കവർച്ചക്കേസിൽ ജയിലിലായപ്പോൾ ഇയാളുടെ സുഹൃത്തുക്കളായ പ്രതികൾ ജാമ്യവാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കുകയായിരുന്നു. മുഴക്കുന്ന് ഇൻസ്പെക്ടർ എ.വി. ദിനേശൻ, ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ രമേശൻ, എ.എസ്.ഐ ശിവദാസൻ, സീനിയർ സി.പി.ഒ കെ.ജെ. ജയദേവൻ, സി.പി.ഒ രാഗേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.