കൊച്ചി : യുവ ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ അറസ്റ്റ് ചെയ്തു. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ വൈദ്യപരിശോധനയ്ക്കു ശേഷം വിട്ടയച്ചു. തൃക്കാക്കര പൊലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വേടനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. കേസില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് ചോദ്യംചെയ്യലിന് ഹാജരായത്.

2021 ആഗസ്ത് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് യുവതിയുടെ പരാതി. പാട്ട് പുറത്തിറക്കാനെന്ന പേരില്‍ 31,000 രൂപ തട്ടിയെടുത്തതായും പരാതിയില്‍ ആരോപിക്കുന്നു. വേടന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.