പയ്യന്നൂർ: രാമന്തളി കക്കം പാറയിൽ സിപിഎം പ്രവർത്തകന്റെ വീടിന് മുൻപിൽ ഭീഷണിസന്ദേശവുമായി റീത്ത് വെച്ചു. സിപിഎം പ്രവർത്തകനായ എൻപി റിനീഷിന്റെ വീട്ടുവരാന്തയിലാണ് റീത്ത് വെച്ചത്. തിങ്കളാഴ്‌ച്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി റീത്ത് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചു.

റിനീഷിന്റെ പിതാവ് മത്സ്യത്തൊഴിലാളിയായ ഗംഗാധരൻ തിങ്കളാഴ്‌ച്ചരാവിലെ ജോലിക്ക് പോകാനായി വാതിൽ തുറന്നപ്പോഴാണ് ഗ്രീൽസിന് സമീപം റീത്ത് കണ്ടത്. വാഴയില വട്ടത്തിൽ ചുറ്റിയുണ്ടാക്കിയ റീത്തിന് മുകളിൽ 'ബിജു എട്ടന്റെ കണക്ക് തീർക്കാൻ ബാക്കിയുണ്ട്. നിന്റെ നാളുകൾ എണ്ണപ്പെട്ടു'വെന്ന് റീത്തിൽ എഴുതിയിട്ടുണ്ട്.

അവധി ദിനമായ ഞായറാഴ്‌ച്ച റിനീഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. കുന്നരു വട്ടപ്പറമ്പ ചാലിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വർഷങ്ങളായി സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് റീത്ത് വെച്ചതിന് പിന്നിലെന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും സിപിഎം കുന്നരു ലോക്കൽ കമ്മിറ്റി സെക്രട്ടറി ആവശ്യപ്പെട്ടു.