തിരുവനന്തപുരം: ആര്‍സി, ലൈസന്‍സ് അച്ചടി ഇനിയും വൈകാന്‍ സാധ്യത. അച്ചടി സംബന്ധിച്ച് ഗതാഗതവകുപ്പും അച്ചടിക്കരാര്‍ ഏറ്റെടുത്ത ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസും (ഐടിഐ) തമ്മില്‍ തര്‍ക്കം രൂക്ഷമായതാണ് ഇതിനു കാരണം. നിലവില്‍ 4.5 ലക്ഷം ആര്‍സിയും ഒരു ലക്ഷത്തിലധികം ലൈസന്‍സും അച്ചടിക്കാനിരിക്കെയാണ് സര്‍ക്കാരും കമ്പനിയും തമ്മില്‍ തെറ്റിയത്.

കുടിശികയുള്ള 14.77 കോടി രൂപ നല്‍കാതെ അച്ചടി തുടങ്ങാനാകില്ലെന്ന് കമ്പനി സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ തവണ കുടിശിക തുക 8 കോടി നല്‍കിയപ്പോള്‍ ജൂലൈ വരെ കെട്ടിക്കിടക്കുന്നതെല്ലാം അച്ചടിച്ച് വിതരണം ചെയ്യുമെന്നായിരുന്നു കമ്പനിയും ഗതാഗതവകുപ്പും തമ്മിലുള്ള ധാരണ. എന്നാല്‍ ഇപ്പോഴും ജൂലൈയിലെ പ്രിന്റിങ് തുടങ്ങിയിട്ടില്ലെന്നും ധാരണ പാലിക്കാതെ പണം നല്‍കില്ലെന്നുമാണ് ഗതാഗതമന്ത്രിയുടെ നിലപാട്. എന്നാല്‍ പ്രിന്റിങ് സാമഗ്രികള്‍ കിട്ടിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

പത്ത് ലക്ഷത്തോളം ലൈസന്‍സിന്റെയും 8 ലക്ഷത്തോളം ആര്‍സിയുടെയും അപേക്ഷകളാണ് ഒരു വര്‍ഷം വകുപ്പിന് ലഭിക്കുന്നത് . അപേക്ഷകരില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങുകയും ചെയ്യുന്നു. എന്നിട്ടും ഈ വിഷയം സര്‍ക്കാര്‍ വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് പരാതി.