തൊടുപുഴ: കാണാതായ റിസോർട്ട് ജീവനക്കാരൻ ആറ്റിൽ മരിച്ചനിലയിൽ. കാന്തല്ലൂർ പുത്തൂർ മുരുകനെ(52) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് ദിവസം മുൻപാണ് മുരുകനെ കാണാതാകുന്നത്. മുരുകന്റേതുകൊലപാതകമാണെന്ന ആരോപണവുമായി മക്കൾ രംഗത്തെത്തി.

മറയൂരിലെ പുത്തൂർ ഗ്രാമത്തിനു സമീപമുള്ള റിസോർട്ടിൽ ജോലി ചെയ്യുന്ന മുരുകനെ 22നാണ് കാണാതായത്. വിവരം റിസോർട്ട് ഉടമ മക്കളെ അറിയിച്ചിരുന്നു. അടുത്ത ദിവസം മുരുകനെ കണ്ടതായി ചിലർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ 23നുശേഷം മുരുകന്റെ മൊബൈൽ സ്വിച്ച് ഓഫായി. തുടർന്ന് 26നാണ് മുരുകനെ കാണാതായതായി ഭാര്യയും മക്കളും മറയൂർ സ്‌റ്റേഷനിൽ പരാതി കൊടുത്തത്.

ഇന്നലെ രാവിലെ അരുവിത്തല ആറ്റിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയപ്പോഴാണു മൃതദേഹം പാറയിടുക്കിൽ കണ്ടത്. പിതാവിന്റെ മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്നു സംശയമുണ്ടെന്നും മക്കളായ സുകന്യയും ശരണ്യയും പറഞ്ഞു.