കോട്ടയം: രാത്രികാല ട്രെയിനിലും, റെയില്‍വേ സ്റ്റേഷനുകളിലും ചുറ്റിക്കറങ്ങി മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ റെയില്‍വേ പോലീസ് തിരുവനന്തപുരം ക്രൈം ഇന്റെലിജന്‍സ് ബ്രാഞ്ചും, കോട്ടയം റെയില്‍വേ പോലീസും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞ ചില ദിവസങ്ങളായി എറണാകുളത്തിനും, കൊല്ലം റെയില്‍വേ സ്റ്റേഷനിലും ഇടയില്‍ ട്രെയിനില്‍ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ലാപ്‌ടോപ്പും, മൊബൈലുകള്‍, മറ്റ് വില കൂടിയ സാധനങ്ങളും മോഷ്ടിച്ച് കടന്ന അസ്സം സ്വദേശി ദില്‍ദാര്‍ ഹുസൈന്‍(28) ആണ് പിടിയിലായത്.

കഴിഞ്ഞ ചില ദിവസങ്ങളായി റെയില്‍വേ യാത്രക്കാരില്‍ നിന്ന് മോഷ്ടിച്ച് എടുത്ത സാധനങ്ങള്‍ അടങ്ങിയ ബാഗുമായി കോട്ടയം റെയില്‍വേ സ്റ്റേഷന്റെ വടക്കേയറ്റത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചു എങ്കിലും ഉദ്യോഗസ്ഥര്‍ പിന്‍തുടര്‍ന്ന് സാഹസികമായി പിടികൂടി. ബാഗില്‍ നിന്ന് ഏകദേശം 3.5 ലക്ഷത്തില്‍പരം രൂപ വിലയുള്ള 13 മൊബൈല്‍ ഫോണുകള്‍, ഐപാഡുകള്‍, ലാപ്‌ടോപ്പ് മുതലായവ മോഷണമുതലുകള്‍ പിടിച്ചെടുത്തു.

കൂടാതെ ചെറിയ കച്ചവടക്കാര്‍ക്ക് മറിച്ചുവില്‍ക്കാനായി ഇയാള്‍ ബാഗില്‍ കരുതിയിരുന്ന 37000 രുപ മതിപ്പുള്ള 654 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മോഷണമുതലുകള്‍ മൊത്തമായി ആസ്ലാമിലേക്ക് കൊണ്ടുപോയി അവിടെ മറിച്ച് വില്‍ക്കുന്നതാണ് ഇയാളുടെ രീതി. റെയില്‍വേയില്‍ നടക്കുന്ന മോഷണങ്ങള്‍ തടയുന്നതിനായി ആര്‍പിഎഫിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ പരിശോധന നടത്തിവരവേയാണ് ഈ കൊടുംകള്ളനെ വലയില്‍ ആക്കുവാന്‍ കഴിഞ്ഞത്. മോഷണ മുതലുകള്‍ വിറ്റു കിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും ആര്‍ഭാട ജീവിതത്തിനും,, രാസലഹരി വസ്ഥുക്കള്‍ വാങ്ങി ഉപയോഗിക്കുന്നതിനായും ആണ് ഉപയോഗിക്കുന്നത്.

വിറ്റു കിട്ടുന്ന പണം തീരുമ്പോള്‍ വീണ്ടും മോഷണത്തിനായി റെയില്‍വേ സ്റ്റേഷനില്‍ എത്തുകയാണ് ഇയാളുടെ പതിവെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. പിടിച്ചെടുത്ത മോഷണ മുതലുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെല്ലാം കേസുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വിശദമായി അന്വേഷിച്ചുവരുന്നതായി കോട്ടയം റെയില്‍വേ പോലീസ് അറിയിച്ചു.