- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമ്മുക്ക് മുന്നേ പോയവർ തോൽവിയിൽ നിരാശപ്പെട്ടിരുന്നെങ്കിൽ ഇന്ന് തോൽക്കുവാൻ പോലും നമ്മളുണ്ടാവുമായിരുന്നില്ല'; തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് സച്ചിൻ ദേവ് എംഎൽഎ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയേറ്റതിന് പിന്നാലെ പ്രതികരിച്ച് ബാലുശേരി എംല്‍എ സച്ചിന്‍ ദേവ്. "നമുക്ക് മുന്നേ പോയവർ തോൽവിയിൽ നിരാശപ്പെട്ടിരുന്നുവെങ്കിൽ, ഇന്ന് തോൽക്കാൻ പോലും നമ്മളുണ്ടാവുമായിരുന്നില്ല," എന്നായിരുന്നു സച്ചിൻ ദേവിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്. സച്ചിന്‍ ദേവിന്‍റെ ഭാര്യ ആര്യ രാജേന്ദ്രന്‍ മേയറായിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് സിപിഎമ്മിനും എല്‍ഡിഎഫിനും ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.
ചരിത്രത്തിലാദ്യമായി 50-ൽ അധികം സീറ്റുകൾ നേടി ബിജെപി ഭരണം ഉറപ്പിക്കുകയായിരുന്നു. തലസ്ഥാന നഗരത്തിലെ കോർപ്പറേഷൻ ഭരണത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് ഈ ഫലം വഴിയൊരുക്കുന്ന ഒന്നാണ്. കോർപ്പറേഷൻ ഭരണസമിതിയുടെ അവസാന കൗൺസിൽ യോഗത്തിൽ മേയറായിരുന്ന ആര്യ രാജേന്ദ്രൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. "എന്നിലെന്തൊരു കഴിവുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ കാലഘട്ടമാണ് കഴിഞ്ഞുപോയ അഞ്ച് വർഷം. സംഘടനാ രംഗത്തെ അനുഭവത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഒരു നഗരത്തിന്റെ ചുമതല, വെറും 21 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയായ എന്നെ പാർട്ടി ഏൽപ്പിച്ചത്. പ്രതിസന്ധികളെ എങ്ങനെ നേരിടാമെന്ന് മേയറായിരുന്ന കാലത്താണ് പഠിച്ചത്. എത്ര വേട്ടയാടപ്പെടേണ്ടി വന്നാലും എന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ഞാൻ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും," അവർ അന്ന് വ്യക്തമാക്കി.
കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയെന്ന നിലയിൽ എല്ലാവരുടെയും സ്നേഹം ലഭിച്ചതായും അവർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ആര്യ രാജേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. വഞ്ചിയൂർ മുൻ കൗൺസിലർ ഗായത്രി ബാബുവും ആര്യ രാജേന്ദ്രനെതിരെ വിമർശനമുയർത്തിയിരുന്നു. അധികാരത്തിൽ തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും ഉയർന്നവരോടുള്ള അമിത വിനയവും ഉൾപ്പെടെ കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള താവളമാക്കി സ്വന്തം ഓഫീസിനെ മാറ്റിയതാണ് തിരിച്ചടിക്ക് കാരണമെന്ന് ഗായത്രി ബാബു അഭിപ്രായപ്പെട്ടു. ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ "ബിജെപിയുടെ ഐശ്വര്യം നിങ്ങളാണ്," "തോൽപ്പിച്ചതിന് നന്ദി," "ഇനിയെങ്കിലും ഫേസ്ബുക്കിൽ നിന്ന് 'മേയർ' പട്ടം മാറ്റണം" തുടങ്ങിയ കമന്റുകൾ വ്യാപകമായി വരുന്നുണ്ട്.




