തിരുവനന്തപുരം: പി വി അന്‍വറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഒരു നിമിഷം പോലും വൈകാതെ മന്ത്രിസഭ രാജി വെക്കുകയാണ് ഏക പരിഹാരമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സെക്രട്ടറിയേറ്റ് ഭരിക്കുന്നത് മാഫിയ സംഘമാണ് എന്ന കാര്യം ഉറപ്പായിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

എഡിജിപി മന്ത്രിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോണ്‍ ഔദ്യോഗിക സംവിധാനം ദുരുപയോഗിച്ച് ചോര്‍ത്തുമ്പോള്‍ എഡിജിപിയുടെ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ ചോര്‍ത്താന്‍ അന്‍വറിന് എങ്ങനെ സാധിച്ചുവെന്നും സന്ദീപ് ചോദിച്ചു. ടെലിഫോണ്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ അന്‍വറിന്റെ വീട്ടിലുമുണ്ടോ? അതോ കടുവയെ പിടിക്കുന്ന ഏത് കിടുവയാണ് അന്‍വറിനെ സഹായിക്കുന്നതെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു

സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്നലെ വരെ കേരളത്തിലെ സിപിഎം പോരാട്ടങ്ങളുടെ മുന്നണി പോരാളിയായിരുന്ന പി വി അന്‍വര്‍ ഇന്ന് നടത്തിയ വെളിപ്പെടുത്തല്‍ പാളയത്തിലെ പടയുടെ ബാക്കി പത്രമായെ കാണാനാകൂ. രാഷ്ട്രീയ ധാര്‍മ്മികത എന്നത് തൊട്ടു തീണ്ടിയിട്ടുണ്ടെങ്കില്‍ മന്ത്രി സഭ രാജി വെക്കണം. സ്വന്തം മന്ത്രിസഭാ അംഗങ്ങളുടെ ടെലിഫോണ്‍ പോലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഓഫീസര്‍ ചോര്‍ത്തി എന്നത് കേട്ടു കേഴ്വി ഇല്ലാത്ത സംഭവമാണ്. കൊലക്കേസ് പ്രതിയെയാണ് സംസ്ഥാനത്തിന്റെ ക്രമ സമാധാന ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് എന്നത് മുഖ്യമന്ത്രിയുടെ മാനസ പുത്രനായ എംഎല്‍എ ആണ്. ദാവൂദ് ഇബ്രാഹിമിനെ പോലും നാണിപ്പിക്കുന്ന ക്രിമിനലാണ് എഡിജിപി എന്നും എംഎല്‍എ പറയുമ്പോള്‍ പിണറായി വിജയന്റെ തകര്‍ച്ച സമ്പൂര്‍ണമാവുകയാണ്.

അപ്പോഴും അന്‍വറിന്റെ വെളിപ്പെടുത്തലില്‍ മറ്റ് ചില ഗുരുതര വിഷയങ്ങള്‍ കൂടിയുണ്ട്. മാധ്യമങ്ങള്‍ അന്‍വറിനോട് ചോദിക്കാത്ത ചില ചോദ്യങ്ങള്‍. സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നന്മയാണ് തന്റെ ലക്ഷ്യമെന്ന് ആവര്‍ത്തിച്ച അന്‍വര്‍ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താഞ്ഞത് എന്ത് കൊണ്ടാണ് എന്ന ചോദ്യം ആരും ഉയര്‍ത്തിയില്ല എന്നത് ദുരൂഹമാണ്. അതോ എഡിജിപിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെയും വഴിവിട്ട നീക്കങ്ങള്‍ പിണറായിക്കും അറിയുമായിരുന്നു എന്നാണോ അനുമാനിക്കേണ്ടത്?

എഡിജിപി മന്ത്രിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോണ്‍ ഔദ്യോഗിക സംവിധാനം ദുരുപയോഗിച്ച് ചോര്‍ത്തുമ്പോള്‍ എഡിജിപിയുടെ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ ചോര്‍ത്താന്‍ അന്‍വറിന് എങ്ങനെ സാധിച്ചു? ടെലിഫോണ്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ അന്‍വറിന്റെ വീട്ടിലുമുണ്ടോ? അതോ കടുവയെ പിടിക്കുന്ന ഏത് കിടുവയാണ് അന്‍വറിനെ സഹായിക്കുന്നത്? ഇനിയും ചോര്‍ത്തുമെന്ന് അന്‍വര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് ഏത് ഉന്നതന്റെ പിന്തുണയിലാണ്?

എന്തായാലും സെക്രട്ടറിയേറ്റ് ഭരിക്കുന്നത് മാഫിയ സംഘമാണ് എന്ന കാര്യം ഉറപ്പായിരിക്കുന്നു. ഇത്രയും വലിയ ക്രിമിനലുകള്‍ ഭരണം ഏറ്റെടുത്ത ഒരു സംഭവം ഇന്നേ വരെ ഉണ്ടായിട്ടില്ല. ഒരു നിമിഷം പോലും വൈകാതെ മന്ത്രിസഭ രാജി വെക്കുകയാണ് ഏക പരിഹാരം.