- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ കൊള്ള: സിപിഎം വന്മരങ്ങൾക്ക് കാറ്റ് പിടിച്ച് തുടങ്ങി; നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യം; നിക്ഷേപം മടക്കി നൽകാൻ സർക്കാർ അടിയന്തിര നടപടിയെടുക്കണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: കരുവന്നൂർ കൊള്ളയിൽ സിപിഎം വന്മരങ്ങൾക്ക് കാറ്റ് പിടിച്ച് തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണെന്നും നിക്ഷേപം മടക്കി നൽകാൻ സർക്കാർ അടിയന്തിര നടപടിയെടുക്കണമെന്നും സതീശൻ പറഞ്ഞു.
കരുവന്നൂർ ബാങ്ക് കൊള്ളയിൽ വന്മരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭയമാണ് സിപിഎമ്മിനെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നതാണ്. ഇപ്പോൾ വന്മരങ്ങൾക്ക് കാറ്റ് പിടിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ അങ്കലാപ്പിലും വെപ്രാളത്തിലുമാണ് സിപിഎം നേതൃത്വം ഒന്നാകെ. കൊള്ളക്കാരെ സംരക്ഷിക്കാനും ന്യായീകരിക്കാനും സിപിഎം ഇപ്പോഴും ശ്രമിക്കുന്നത് അപഹാസ്യമാണ്. ഇരകളായ സാധാരണ മനുഷ്യരുടെ കൂടെയല്ല സിപിഎമ്മും സർക്കാരും. നിക്ഷേപകരെ കവർച്ച ചെയ്ത കൊള്ളക്കാർക്കൊപ്പമാണവർ. നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണ്. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും നിക്ഷേപക ഗ്യാരണ്ടിയുടെ കാര്യത്തിൽ സർക്കാർ അനങ്ങിയിട്ടില്ല. കൊള്ളക്കാരെ സംരക്ഷിച്ച് ഇ.ഡിയുടെ വരവിന് അവസരം ഒരുക്കിക്കൊടുത്ത സിപിഎമ്മും സർക്കാരും കേരളത്തിന്റെ ജീവനാഡിയായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണ് തകർക്കുന്നത്.
ഭരണത്തുടർച്ചയുടെ ഹുങ്കിൽ നിയമവിരുദ്ധമായതൊക്കെയും ചെയ്തു കൂട്ടിയതിന്റെ പരിണിത ഫലമാണ് സിപിഎം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. നേതാക്കൾ ബാങ്ക് കൊള്ളയടിച്ചപ്പോൾ പാർട്ടി പ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിന് നിക്ഷേപകരെയാണ് നിങ്ങൾ ദുരിതത്തിലാക്കിയതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. കരുവന്നൂരിലും കണ്ടലയിലും ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിൽ നിക്ഷേപകർക്ക് പണം മടക്കി നൽകാനുള്ള അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാർതയാറാകണം-സതീശൻ കൂട്ടിച്ചേർത്തു.



