കണ്ണൂർ:കെപിസിസിഅംഗവും മുൻ കണ്ണൂർ ഡി.സി. സി അധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ നില അതീവഗുരുതരമായി തുടരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19ന് രാത്രി പതിനൊന്നുമണിയോടെയാണ് അദ്ദേഹത്തെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച വിദഗ്ദ്ധ ഡോക്ടർമാരുടെതടക്കമുള്ള നിർദ്ദേശ പ്രകാരം ചികിത്സ തുടരുകയാണ്.

വെന്റിലേറ്ററിൽ തുടരുന്ന പാച്ചേനിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എന്നിവരടക്കമുള്ള നേതാക്കളെത്തിയിരുന്നു. കണ്ണൂർ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ആശുപത്രിയിലുണ്ട്.

കണ്ണൂർ മണ്ഡലത്തിൽ നിന്നും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സതീശൻ പാച്ചേനി കേവലം രണ്ടായിരത്തിലേറെ വോട്ടുകൾക്കാണ് രാമചന്ദ്രൻ കടന്നപ്പള്ളിയോട് പരാജയപ്പെട്ടത്. ഇതിനു ശേഷം ഡി.സി.സി അധ്യക്ഷ പദവിയൊഴിഞ്ഞ അദ്ദേഹത്തിനെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചിരുന്നില്ല.