തിരുവനന്തപുരം: നിപ ഭീതി ഒഴിഞ്ഞു തുടങ്ങിയതോടെ കോഴിക്കോട്ടെ സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ സ്ഥിതിയിലേക്ക്. കോഴിക്കോട്ടെ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ജില്ലയിൽ ഓൺലൈൻ വഴിയായിരുന്നു അധ്യയനം.

കോഴിക്കോട് നിപ വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് അവസാനമായി നിപ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.

നിപ ഭീതിയൊഴിഞ്ഞെങ്കിലും ജാഗ്രത തുടരും. സ്‌കൂളുകളിൽ മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കി. അതേസമയം, കണ്ടയ്ന്റ്‌മെന്റ് സോണുകളിൽ അധ്യയനം ഓൺലൈൻ വഴി തുടരും. തിങ്കളാഴ്ച മുതൽ വിദ്യാർത്ഥികൾ സ്‌കൂളുകളിൽ പതിവു പോലെ എത്തിച്ചേരണം.

വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്നും ജില്ലാ കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ നിർദേശിക്കുന്നു. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ്മുറികളിലും സാനിറ്റൈസർ വെക്കണം. എല്ലാവരും ഇതുപയോഗിച്ച് കൈകൾ വൃത്തിയാക്കണം. കണ്ടയ്ന്റ്‌മെന്റ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈനായി തുടരും.