കാസര്‍ഗോഡ്: കാസര്‍ഗോഡ് കൊളത്തൂരില്‍ പന്നിക്കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിക്കായി തെരച്ചില്‍ തുടരുന്നു. കൊളത്തൂര്‍ മടന്തക്കോട് മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയിട്ടും പുലിയെ കണ്ടെത്താന്‍ സാധിച്ചില്ല. പ്രദേശത്തെ ദ്രുത കര്‍മ്മ സേനയുടെ കാവല്‍ ഉണ്ടെങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്. കൊളത്തൂര്‍ മടന്തക്കോട് സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍ തോപ്പില്‍ സ്ഥാപിച്ച പന്നി കെണിയില്‍ അകപ്പെട്ട പുലി ഇന്നലെ പുലര്‍ച്ചയോടെയാണ് രക്ഷപ്പെട്ടത്. വെറ്റിനറി ഡോകടര്‍ മയക്കു വെടി വയ്ക്കുന്നതിനിടയിലാണ് പുലി ചാടിപ്പോയത്.

പുലിക്ക് പിന്നാലെ ദ്രുത കര്‍മ്മ സേനാംഗങ്ങള്‍ തെരച്ചിലിനായി പോയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കാസര്‍ഗോഡ് വനം വകുപ്പ് ഡിവിഷന് കീഴിലുള്ള പത്ത് അംഗ ആര്‍ ആര്‍ ടി സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ഇതിനുപുറമേ വയനാട്ടില്‍ നിന്ന് എത്തിയ 8 അംഗ വിദഗ്ധസംഘം പ്രദേശത്ത് ഡ്രോണ്‍ പരിശോധനയും നടത്തുന്നുണ്ട്.

പുലി രക്ഷപ്പെട്ടതോടെ കൊളത്തൂര്‍ മേഖലയിലെ ജനങ്ങളുടെ ആശങ്കയും വര്‍ദ്ധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലെ തെരച്ചിലിനായി തെര്‍മല്‍ ഡ്രോണ്‍ കൂടി എത്തിക്കാന്‍ വനംവകുപ്പ് നീക്കം നടത്തുന്നുണ്ട്. പുലി മൂളിയാര്‍ വനമേഖലയിലേക്ക് കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.