പന്തളം: സ്ഥിരമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ അശ്ലീലപ്രദര്‍ശനം നടത്തുകയും, ശല്യമുണ്ടാക്കുകയും ചെയ്യുന്നയാളെ, 17കാരിയെലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കല്‍ ലക്ഷം വീട് കോളനിയില്‍ താമസം ഷാജഹാനാ(48)ണ് പിടിയിലായത്. ഇന്നു രാവിലെ 7 മണിയോടെ പന്തളം ആള്‍ സൈന്റ്സ് ട്യൂഷന്‍ സെന്ററിലേക്ക് പോകുമ്പോള്‍, പന്തളം ഗേള്‍സ് സ്‌കൂളിന് മുന്‍വശം എം സി റോഡിന്റെ നടപ്പാതയില്‍ വച്ചാണ് പ്രതി കുട്ടിക്ക് നേരേ അതിക്രമം കാട്ടിയത്.

അശ്ലീലം പറഞ്ഞുകൊണ്ട് പിന്നാലെ കൂടിയ പ്രതി, കുട്ടിയുടെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അക്രമത്തിനു വിധേയയാക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം കൂട്ടിയപ്പോള്‍ ഇയാള്‍ ഓടിപ്പോയി. ഭയന്നുപോയ കുട്ടി, തുടര്‍ന്ന് വീട്ടിലെത്തി വിവരം ധരിപ്പിച്ചു. വീട്ടുകാര്‍ ഉടനടി പോലീസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍, കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പന്തളം പോലീസ് കേസെടുക്കുകയും ചെയ്തു. എസ് സി പി ഒ ജലജ മൊഴി രേഖപ്പെടുത്തി, എസ് ഐ അനീഷ് എബ്രഹാം പ്രതിക്കെതിരെ എഫ് ഐ ആര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രാഥമിക നടപടികള്‍ക്ക് ശേഷം പോലീസ് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്തത് മനസ്സിലാക്കി ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ പന്തളം മുട്ടാര്‍ ഭാഗത്ത് നിന്നും പോലീസ് സംഘം ഉടനടി പിടികൂടി. വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞശേഷം വൈകിട്ട് നാലരയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ സ്ഥിരമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അശ്ലീലം കാട്ടുകയും, ലൈംഗികച്ചുവയോടെ സംസാരിക്കുകയും പൊതുസ്ഥലങ്ങളില്‍ വച്ച് ശല്യം ചെയ്യുകയും ചെയ്യുന്ന ആളാണ്. ഇത്തരം കുറ്റകൃത്യങ്ങളുടെ പേരില്‍ മുമ്പ് ഇയാള്‍ക്കെതിരെ പന്തളം പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് എച്ച് ഓ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ തന്ത്രപരമായി കുടുക്കിയത്.

എസ് ഐമാരായ അനീഷ് എബ്രഹാം, വിനോദ് കുമാര്‍, എസ് സി പി ഓ വിജയകുമാര്‍, സി പി ഓമാരായ എസ് അന്‍വര്‍ഷ, അഖില്‍, ജലജ എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.