കൊച്ചി:ശബരിമല തീർത്ഥാടന കാലത്തോടനുബന്ധിച്ച് ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതിയുടെ നിർദ്ദേശം.ക്ഷേത്രോപദേശക സമിതികൾ ദേവസ്വം ഉദ്യോഗസ്ഥർക്ക് വേണ്ട സഹായങ്ങൾ നൽകണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ സംബന്ധിച്ച് കൃത്യമായ പരിശോധനകൾ നടത്തണം.ഇതാനയി അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായാൽ അക്കാര്യം സ്‌പെഷ്യൽ കമ്മീഷണർ മുഖേന കോടതിയെ അറിയിക്കാനും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.ഗുരുവായൂർ ക്ഷേത്രത്തിൽ ശബരിമല തീർത്ഥാടകർക്കായി ഏർപ്പെടുത്തുന്ന സൗകര്യങ്ങൾ വിലയിരുത്താൻ ഡെപ്യൂട്ടി അഡ്‌മിനിസ്‌ട്രേറ്റർക്കും ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് തിരുവിതാംകൂർ,കൊച്ചിൻ ദേവസ്വം ബോർഡുകൾക്ക് കീഴിൽ 59 ഇടത്താവളങ്ങൾ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിലും പ്രത്യേക സൗകര്യമേർപ്പെടുത്തും.കെട്ടുനിറയ്ക്കും മാലയിടലിനും ഗുരുവായൂരിൽ പ്രത്യേക സൗകര്യമുണ്ടാകും. ഇടത്താവളങ്ങളിൽ അന്നദാനമുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.