പാലക്കാട്: വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയുമായി കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ രംഗത്ത്. സുരേന്ദ്രന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷനായ ഷാഫി പറമ്പിൽ ഉന്നയിച്ചു.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് ശീലമാക്കിയ ആളാണ് അദ്ദേഹം. സുരേന്ദ്രന് സീറോ ക്രെഡിബിലിറ്റിയാണെന്നും ഷാഫി പരിഹസിച്ചു. മുമ്പ് ചാണ്ടി ഉമ്മന് എതിരേയും അർജുൻ രാധാകൃഷ്ണനെതിരേയും പല കോൺഗ്രസ് നേതാക്കൾക്ക് എതിരേയും ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ സുരേന്ദ്രൻ ഉന്നയിച്ചിട്ടുണ്ടെന്നും ഷാഫി പറഞ്ഞു. ഷാഫി പറമ്പിലിന് പകരം യൂത്ത് കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനെ കുറിച്ചാണ് ആരോപിച്ചത്.

വാർത്തയിൽ ഇടം പിടിക്കാനുള്ള ഇത്തരം അൽപത്തരങ്ങൾ ഇനിയെങ്കിലും സുരേന്ദ്രൻ അവസാനിപ്പിക്കണം. കുഴൽപ്പണം കടത്തിയ കേസിൽ പ്രതിയാക്കപ്പെട്ടയാൾ തന്നെയോ കോൺഗ്രസിനെയോ രാജ്യസ്നേഹം പഠിപ്പിക്കേണ്ട. ബിജെപിയിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേട് ഒരുകാലത്തും തങ്ങൾക്ക് വരാൻ പോകുന്നില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു. രാഷ്ട്രീയ ജീവനുണ്ടെന്ന് കാണിക്കാൻ സുരേന്ദ്രൻ യൂത്ത് കോൺഗ്രസിന്റെ പുറത്ത് കുതിര കയറേണ്ട. പണം കൊടുത്ത് സ്ഥാനാർത്ഥിയെ മറ്റാൻ ശ്രമിച്ചതിന്റെ കേസുകളുൾപ്പെടെയുള്ളയാൾ വ്യാജ ആരോപണം ഉന്നയിച്ച് തങ്ങളുടെ പ്രോസസിന്റെ ക്രെഡിബിലിറ്റി അളക്കാൻ നിൽക്കേണ്ട-ഷാഫി പറഞ്ഞു.

മൊബൈൽ നമ്പരുകളും തിരിച്ചറിയൽ രേഖകളുമടക്കം ഉപയോഗിച്ച് പൂർണമായും സുതാര്യമായിട്ടാണ് യൂത്ത്കോൺഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. നേരത്തെ, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയാണ് വ്യാജ തിരിച്ചറയിൽ കാർഡ് വിവാദത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.