തിരുവനന്തപുരം:ഒരാൾ ഇല്ല എന്ന് കരുതി നിന്ന് പോകുന്ന പ്രസ്ഥാനമല്ല യൂത്ത് കോൺഗ്രസെന്ന് ഷാഫി പറമ്പിൽ എംഎ‍ൽഎ. ഫുട്‌ബോൾ കാണാൻ ആഗ്രഹിച്ചു, ഖത്തറിൽ പോയി കണ്ടു രാഷ്ട്രീയ പ്രവർത്തനത്തിന് എന്തൊക്കെയാണ് നിർവചനമെന്ന് അറിയില്ലെന്നും ഷാഫി പറഞ്ഞു.'അണികൾ ജയിലിൽ; നേതാക്കൾ ഖത്തറിൽ' എന്ന ആക്ഷേപത്തിന് മറുപടിയായാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ പ്രതികരണമെത്തിയത്.ലോകകപ്പ് കാണാൻ പോയത് ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാണ്.ഫുട്‌ബോൾ കാണാൻ പോയതിനെതിരെ നേതാക്കൾ ദേശീയ നേതൃത്വത്തിന് കത്തെഴുതി എന്നത് അറിയില്ലെന്നും ഷാഫി പ്രതികരിച്ചു.

ഫുട്‌ബോൾ കാണുന്നത് തെറ്റാണോയെന്ന് തോന്നിയിട്ടില്ല.അടുത്തായിരുന്നതുകൊണ്ടാണ് കാണാൻ പോയതെന്നും അർജന്റീന ഫൈനലിൽ എത്തിയാൽ ഖത്തറിൽ പോയി കളി കാണാൻ ശ്രമിക്കുമെന്നും ഷാഫി പറഞ്ഞു.ആറാം തീയതി കോർപ്പറേഷൻ വിഷയത്തിൽ യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.

ഖത്തറിൽ ലോകകപ്പ് കാണാൻ പോയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ നേതൃത്വത്തിന് പരാതി അയച്ചെന്ന വാർത്ത പുറത്തുവന്നിരുന്നു.രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം വിവിധ ജില്ലകളിൽ നിന്നായി ഇരുപതോളം പരാതികളാണ് ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയത്.സർക്കാരിനെതിരെ സമരം ചെയ്ത് പ്രവർത്തകർ ജയിലിൽ കഴിയുമ്പോൾ പ്രസിഡന്റ് ഖത്തറിൽ ഉല്ലാസയാത്ര നടത്തുകയാണെന്നായിരുന്നു പരാതി.