കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ സിപിഎം പ്രവർത്തകരെത്തിയത് നിയമം ലംഘിച്ചെന്ന ആരോപണവുമായി ഷോൺ ജോർജ്ജ് രംഗത്തെത്തി.പ്രൈവറ്റ് ബസുകളെ നിലക്കുനിർത്തുമെന്നും മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും പറയുന്ന സർക്കാർ,ഇന്ന് കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തുന്ന ബസുകൾക്കെതിരെ നടപടിയെടുക്കുമോയെന്നാണ് ഷോണിന്റെ ചോദ്യം. പി.സി. ജോർജിന്റെ മകനും കേരള ജനപക്ഷം നേതാവുമായ ഷോൺ ജോർജ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ആർ.ടി.ഒ യേയും മോട്ടോർ വാഹന വകുപ്പിനേയും വെല്ലുവിളിച്ചിരിക്കുന്നത്.

കോട്ടയം നഗരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പ്രവർത്തകരെയാണ് എത്തിച്ചത്.സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രൈവറ്റ് ബസുകളിലാണ് ഇവരെ കോട്ടയത്ത് എത്തിക്കുന്നത്.എന്നാൽ, ഇതിൽ ഒരു ബസ്സിനു പോലും അവരവരുടെ റൂട്ട് വിട്ട് കോട്ടയത്തേക്ക് വരാൻ നിയമപരമായി പെർമിറ്റില്ല എന്നതാണ് വസ്തുത.അത്തരത്തിൽ നിയമം ലംഘിച്ചാണ് സിപിഎം പ്രവർത്തകരുമായി 90 ശതമാനം ബസുകളും ഇന്ന് കോട്ടയത്ത് എത്തിയിട്ടുള്ളതെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു.

കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നതെന്നും ഇതിനായെത്തിയ വാഹനങ്ങളിൽ ഏതെങ്കിലും ഒരു വാഹനത്തിന് അപകടം പറ്റിയാൽ പെർമിറ്റ് ലംഘിച്ച് വാഹനം ഓടിച്ചതിന് ഇൻഷുറൻസ് പോലും ലഭ്യമാകുന്ന സാഹചര്യമില്ലെന്നും പോസ്റ്റിലൂടെ ഷോൺ ചൂണ്ടിക്കാട്ടുന്നു. ആ സാഹചര്യത്തിൽ നിയമലംഘനത്തിന്റെ പേരിൽ ഈ വണ്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ ആർ.ടി.ഒക്ക് ചങ്കൂറ്റമുണ്ടോ'' എന്നുള്ള വെല്ലുവിളിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.