കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ കൂടുതല്‍ പേര്‍ ധൈര്യസമേതം തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുകയാണ്. മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പ് കാരണം ഒന്‍പത് സിനിമകളില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടെന്ന് നടി ശ്വേതാ മേനോന്‍ പറഞ്ഞു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ചുവര്‍ഷം വൈകിപ്പിച്ചു. രഞ്ജിത്തിനെതിരായ ആരോപണം ഞെട്ടിപ്പിച്ചെന്നും നടി പറഞ്ഞു.

പവര്‍ ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ട്. സിനിമയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയമാകുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ടു കര്‍ശനമായ നിയമം വരണം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് അഞ്ചുവര്‍ഷം വൈകിപ്പിച്ചെന്നും ശ്വേത പറഞ്ഞു.

തനിക്ക് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടില്ലെന്നും നോ പറയേണ്ട സമയത്ത് അത് പറയുന്നയാളാണ് താനെന്നും ശ്വേത മേനോന്‍ പറഞ്ഞു. കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ തനിക്ക് വര്‍ക്ക് ഇല്ലാത്തതുകൊണ്ട് ഇപ്പോഴത്തെ കാര്യം അറിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

'എന്റെയടുത്ത് ആരും ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഫൈറ്റ് ചെയ്ത ഒരാളാണ് ഞാന്‍. നാലഞ്ച് കേസുകള്‍ നടക്കുന്നുണ്ട്. എനിക്ക് ഈ ഇന്‍ഡസ്ട്രിയില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടില്ല. കാരണം നോ പറയേണ്ട സമയത്ത് അത് പറയുന്നയാളാണ് ഞാന്‍.

നേരിട്ട അനുഭവം പങ്കുവെച്ചുകൊണ്ട് ബംഗാളി നടി മുന്നോട്ട് വന്നു. ഇനിയും ഒരുപാട് പേര്‍ മുന്നോട്ട് വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത്ര മോശം ഇന്‍ഡസ്ട്രി ഒന്നുമല്ല ഇത്. നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കും. പവര്‍ ഗ്രൂപ്പില്‍ ചിലപ്പോള്‍ പെണ്ണുങ്ങളും ഉണ്ടാകും. എന്നെ എത്രയോ തവണ മാറ്റിനിര്‍ത്തിയിട്ടുണ്ട്. എനിക്ക് വരാനുള്ള സിനിമ എനിക്ക് വരും.

എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. ഞാന്‍ നായികയായിട്ടാണ് വന്നത്. എല്ലാവരും എന്നോട് നന്നായാണ് പെരുമാറിയത്.സിനിമയെ സിനിമയായി മാത്രമേ കാണുന്നുള്ളൂ. അമ്മ അല്ലെങ്കില്‍ ഫെഫ്ക എന്നെ പിന്തുണയ്ക്കും എന്നല്ല ചിന്തിക്കുന്നത്. എന്നാല്‍ എനിക്കൊരു പ്രശ്‌നം ഉണ്ടായ സമയത്ത് ബി. ഉണ്ണികൃഷ്ണന്‍ ചേട്ടനേയും ഇടവേള ബാബു ചേട്ടനേയും വിളിച്ച സമയത്ത് സഹായം ലഭിച്ചിട്ടുണ്ട്' ശ്വേത മേനോന്‍ പറഞ്ഞു.

ബംഗാളി നടി പറഞ്ഞതുപോലെ രഞ്ജിത്ത് പെരുമാറിയെന്ന് കരുതിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെ പറയാനാകില്ലെന്ന് നടി പ്രതികരിച്ചു. ഇത് തനിക്ക് ഷോക്കായിരുന്നുവെന്നും നടി പറഞ്ഞു. 'രഞ്ജിത്ത് ഏട്ടനൊപ്പം രണ്ട് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പാലേരി മാണിക്യമാണ് അവസാനത്തേത്. പുള്ളി എന്നെ ആണ്‍കുട്ടിയെപ്പോലെയാണ് കണ്ടിരുന്നത്. അവര്‍ എന്റെ സെറ്റില്‍ ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാനും മൈഥിലിയുമാണ് പെണ്ണായിട്ട് സെറ്റിലുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ നടി ഇങ്ങനെ പ്രതികരിക്കുന്നുവെങ്കില്‍ അവരെ വൈകാരികമായി എന്തെങ്കിലും ബാധിച്ചിട്ടുണ്ടാകും. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കൊടുക്കണം.', ശ്വേത മേനോന്‍ പറഞ്ഞു